തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്; മണക്കാട് സുരേഷിന്റെ രാജിയില്‍ നേതൃത്വത്തിന് അതൃപ്തി

നേമം സീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ നേമം ഷജീറിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് മണക്കാട് സുരേഷ് മണ്ഡലം കോര്‍ കമ്മിറ്റി അധ്യക്ഷ സ്ഥാനം രാജിവെച്ചത്

author-image
Biju
New Update
mnakkad suresh

തിരുവനന്തപരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ സീറ്റ് നിര്‍ണയത്തെ ചൊല്ലി കോണ്‍ഗ്രസില്‍ കലഹം. അതൃപ്തി വ്യക്തമാക്കി മണക്കാട് സുരേഷിന്റെ രാജി നല്‍കിയതോടെയാണ് പൊട്ടിത്തെറിയുണ്ടായത്. അതേസമയം, മണക്കാട് സുരേഷിന്റെ രാജി അവഗണിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. 

എന്നാല്‍ സീറ്റ് നിര്‍ണയത്തില്‍ പക്ഷം പിടിച്ചെന്ന വിമര്‍ശനവും നേതാക്കള്‍ക്കുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നേമം സീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ നേമം ഷജീറിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് മണക്കാട് സുരേഷ് മണ്ഡലം കോര്‍ കമ്മിറ്റി അധ്യക്ഷ സ്ഥാനം രാജിവെച്ചത്. 

അതേസമയം, രാജിവച്ച മണ്ഡലം കോര്‍ കമ്മിറ്റി അധ്യക്ഷ സ്ഥാനം ഡിസിസി നല്‍കിയിരിക്കുന്ന ഒരു ചുമതല മാത്രമാണ് എന്നാണ് നേതാക്കള്‍ പറയുന്നത്. ഇത് ഒഴിയുന്നതിനെ രാജിയായി കണക്കാക്കേണ്ടതില്ലെന്നാണ് നേതാക്കളുടെപ്രതികരണം. ഡിസിസിയുടെ പ്രതിനിധിയായി എത്തിയ കോര്‍ കമ്മിറ്റി അധ്യക്ഷന്‍ സീറ്റ് നിര്‍ണയത്തില്‍ പക്ഷം പിടിച്ചെന്ന വിമര്‍ശനവും നേതാക്കള്‍ക്കുണ്ട്.

അതിനിടെ മണക്കാട് സുരേഷിനെതിരെ പരിഹാസവുമായി കെ മുരളീധരന്‍ രംഗത്തെത്തി. കെപിസിസി ജനറല്‍ സെക്രട്ടറിയാണ് മണക്കാട് സുരേഷ്. ഒരുപാട് ചുമതലകള്‍ ഉള്ളതുകൊണ്ട് മണ്ഡലം കോര്‍ കമ്മറ്റി ശ്രദ്ധിക്കാന്‍ പറ്റുന്നില്ലെന്നും അതുകൊണ്ട് സ്വയം രാജി വെച്ചതാണെന്നുമാണ് കെ മുരളീധരന്റെ പരിഹാസം. നേമം ഷജീര്‍ പാര്‍ട്ടിക്കുവേണ്ടി അടി കൊണ്ട വ്യക്തിയാണ്. പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് മാറ്റം ഉണ്ടാകില്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു മുഴം മുമ്പേ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് താരമായി നിന്ന് കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി തന്നെ തമ്മിലടി ഉയരുകയാണ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറിനെ നേമം ഡിവിഷനില്‍ സ്ഥാനാര്‍ത്ഥിയാക്കിയതിലാണ് കെപിസിസി ജനറല്‍ സെക്രട്ടറി മണക്കാട് സുരേഷിന്റെ എതിര്‍പ്പ്. താഴെ തട്ടിലെ വികാരവും സാമുദായിക ഘടകവും നോക്കാതെ ഷജീറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ എ ഗ്രൂപ്പ് നേതാക്കള്‍ ഇടപെട്ടതിലാണ് പ്രതിഷേധം. 

തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന കെ മുരളീധരന്‍ മൗനം പാലിച്ചെന്നാണ് പരാതി. താന്‍ നിര്‍ദ്ദേശിച്ചയാളെ സ്ഥാനാര്‍ത്ഥിയാക്കാത്തതിലും പ്രതിഷേധമുണ്ട്. മണ്ഡലം കോര്‍ കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജിക്കത്ത് മണക്കാട് സുരേഷ് കെപിസിസി പ്രസിഡന്റിന് നല്‍കി. പകര്‍പ്പ് പ്രതിപക്ഷ നേതാവിനും തിരുവനന്തപുരം ഡിസിസി പ്രസിഡന്റിനും നല്‍കിയിട്ടുണ്ട്. മണക്കാട് സുരേഷിന്റെ രാജി കൊണ്ടെന്നും പ്രഖ്യാപിച്ച ഒരു സ്ഥാനാര്‍ത്ഥിയെയും മാറ്റില്ലെന്നാണ് കെ മുരളീധരന്റെ മറുപടി.

അതേസമയം മൂന്ന് ഏരിയ സെക്രട്ടറിമാരടക്കം മുതിര്‍ന്ന നേതാക്കളേയും പുതുമുഖങ്ങളേയും ഒരുപോലെ മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനം. സിപിഎം വഞ്ചിയൂര്‍ ഏരിയ സെക്രട്ടറി കെ ശ്രീകുമാര്‍, പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂര്‍ പി ബാബു, വിളപ്പില്‍ ഏരിയാ സെക്രട്ടറി ആര്‍ പി ശിവജി എന്നിവരെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. അതേസമയം ഏരിയാ സെക്രട്ടറി സ്ഥാനത്തെക്കാള്‍ വലുതാണോ നഗരസഭാ കൗണ്‍സിലര്‍ എന്ന ചോദ്യം പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ ഉയര്‍ന്നു. 75 സീറ്റില്‍ സിപിഎമ്മും 17 സീറ്റില്‍ സിപിഐയും മത്സരിക്കും. കൂടുതല്‍ സീറ്റ് സിപിഐ ചോദിച്ചെങ്കിലും സിപിഎം വഴങ്ങിയില്ല. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാല്‍ തൊട്ടുപിന്നാലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് തീരുമാനം.