മർദനത്തിൻറെ ദൃശ്യങ്ങൾ
തൃശൂർ: തൃശൂർ ഡിസിസി ഓഫിസിൽ അണികൾ തമ്മിൽ കയ്യക്കളി. മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംപിയുമായ കെ.മുരളീധരന്റെ അനുയായിക്കുൾപ്പെടെ മർദനമേറ്റു. ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറയ്ക്കാണു മർദനമേറ്റത്. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിന്റെ നേതൃത്വത്തിലാണു തന്നെ മർദിച്ചതെന്ന് ആരോപിച്ച് സജീവൻ ഓഫിസിനു മുന്നിൽ കുത്തിയിരിക്കുകയാണ്. തന്നെ മർദിച്ചവർ ഓഫിസിനുള്ളിൽ തന്നെയുണ്ടെന്നാണു സജീവൻ ആരോപിക്കുന്നത്. ഓഫിസിനു മുകളിൽ ഡിസിസി പ്രസിഡന്റിന്റെ അനുകൂലികളും നിലയുറപ്പിച്ചിട്ടുണ്ട്.
ഡിസിസി നേതൃത്വത്തിനെതിരെ പോസ്റ്റർ പതിക്കുന്നത് സജീവന്റെ നേതൃത്വത്തിലാണെന്നാണ് ഡിസിസി പ്രസിഡന്റിനെ അനുകൂലിക്കുന്നവർ പറയുന്നത്. എന്നാൽ ഓഫിസിൽ പോസ്റ്റർ ഒട്ടിച്ചതിൽ തനിക്കു പങ്കില്ലെന്നും സിസിടിവി പരിശോധിക്കാമെന്നും സജീവൻ പറയുന്നു. സംഭവത്തിന് പിന്നാലെ മുതിർന്ന നേതാക്കളുമായി സജീവൻ ഫോണിൽ സംസാരിച്ചു.
അതേഅസമയം, സംഘർഷത്തിനു പിന്നാലെ ഡിസിസി ഓഫിസിൽ പൊലീസെത്തി. മുരളീധരന്റെ കൂടുതൽ അനുയായികൾ ഓഫിസിലേക്ക് എത്തിച്ചേരുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ 40 ദിവസത്തോളും സജീവമായി കെ.മുരളീധരന് ഒപ്പമുണ്ടായിരുന്ന വ്യക്തിയാണ് സജീവൻ. തൃശൂർ ലോക്സഭാ മണ്ഡലത്തിൽ മുരളീധരന്റെ തോൽവിയോടെയാണു പാർട്ടിക്കുള്ളിൽ തർക്കങ്ങൾ ഉടലെടുത്തത്.
കെപിസിസിയുടെ ഉന്നത നേതാക്കൾ സജീവനെ സമരസപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. സജീവനെ വേദനിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കെപിസിസി സെക്രട്ടറി ഷാജി കോടങ്ങണ്ടത്ത് പറഞ്ഞു. രണ്ട് ദിവസത്തിനകം നടപടിയുണ്ടാകുമെന്ന് കെപിസിസിയിലെ മുതിർന്ന നേതാക്കൾ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.