/kalakaumudi/media/media_files/UcuM4hIWQfQYJAYSLTPC.jpg)
poster on wall of dcc office against tn pratapan after muralidharans defeat
തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്റെ തോൽവിയ്ക്ക് പിന്നാലെ തൃശൂർ കോൺഗ്രസിൽ പോര്.കോൺഗ്രസ് നേതാവും മുൻ എംപിയുമായ ടിഎൻ പ്രതാപനും തൃശൂർ ഡിസിസി പ്രസിഡൻറ് ജോസ് വള്ളൂരിനുമെതിരെ ഡിസിസി ഓഫീസ് മതിലിൽ പോസ്റ്റർ പതിച്ചു.ജോസ് വള്ളൂർ രാജിവെക്കുക, പ്രതാപന് ഇനി വാർഡിൽ പോലും സീറ്റില്ല എന്ന് എഴുതിയ പോസ്റ്ററുകളാണ് മതിലിൽ പതിച്ചത്.
മുരളീധരൻറെ തോൽവിയോടെ തൃശൂർ കോൺഗ്രസിലുണ്ടായ ഭിന്നതയും തർക്കവുമാണ് ഇതോടെ വ്യക്തമാകുന്നത്.പോസ്റ്റർ നീക്കം ചെയ്തെങ്കിലും മുരളീധരൻറെ തോൽവിയിൽ തൃശൂർ കോൺഗ്രസിൽ പോര് ഇനിയും രൂക്ഷമായേക്കുമെന്നാണ് ലഭിക്കുന്ന വിവരം.തോൽവിയിൽ കെ മുരളീധരൻ നേതൃത്വത്തിനെതിരെ നേരത്തെ രംഗത്തെത്തിയിരുന്നു.
തനിക്ക് വേണ്ടി പ്രചാരണത്തിന് നേതാക്കൾ ആരുമെത്തിയില്ലെന്നും സംഘടനാ തലത്തിൽ കാര്യമായ പ്രവർത്തനം നടന്നില്ലെന്നുമായിരുന്നു മുരളീധരൻറെ ആരോപണം. തൃശൂരിൽ തന്നെ കുരുതി കൊടുക്കുകയായിരുന്നുവെന്നും വടകരയിൽ തന്നെ മത്സരിച്ചിരുന്നെങ്കിൽ ജയിക്കുമായിരുന്നുവെന്നും മുരളീധരൻ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് മുരളീധരൻറെ തോൽവിയിൽ പ്രതിഷേധിച്ച് പ്രതാപനും ജോസ് വള്ളൂരിനുമെതിരെ ഒരു വിഭാഗം രംഗത്തെത്തിയത്.അതെസമയം സംഭവത്തിൽ ടിഎൻ പ്രതാപനും ജോസ് വള്ളൂരും ഇതുവരെ പ്രതികരിച്ചിട്ടില്ല.