ഇന്ന് ശ്രീനാരായണ ഗുരുവിൻറെ 171-ാമത് ജന്മദിനം, ആഘോഷ പരിപാടികളിൽ ഗവർണറും മുഖ്യമന്ത്രിയും മുഖ്യാതിഥികളാകും

ഇന്ന് ചിങ്ങമാസത്തിലെ ചതയനാള്‍ ശ്രീനാരായണ ഗുരുവിന്‍റെ 171-ാമത് ജന്മദിനം

author-image
Devina
New Update
narayanaguru


തിരുവനന്തപുരം: ഇന്ന് ചിങ്ങമാസത്തിലെ ചതയനാൾ ശ്രീനാരായണ ഗുരുവിൻറെ 171-ാമത് ജന്മദിനം. ഗുരുവിൻറെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഭക്തർ ശിവഗിരി മഠത്തിലും ചെമ്പഴന്തി ഗുരുകുലത്തിലും ദർശനം നടത്തും. ശിവഗിരിയിൽ കേരളാ ഗവർണറും ചെമ്പഴന്തിയിൽ മുഖ്യമന്ത്രിയും ആഘോഷ പരിപാടികളിൽ മുഖ്യാതിഥികളാകും. അജ്ഞതയുടെ ഇരുട്ടിൽ ആണ്ടുകിടന്ന ഒരു ജനതയുടെ മേൽ അറിവിൻറെ പ്രകാശം പരത്തിയ ശ്രീനാരായണ ഗുരുവിനെ മലയാളക്കര എന്നും ചിന്തകളിലുൾപ്പെടെ നിലനിർത്താറുണ്ട്. ജാതി മത ചിന്തകൾക്കതീതമായ ഒരു സമൂഹത്തെ സൃഷ്‌ടിക്കുകയെന്നതായിരുന്നു ഗുരുവിൻറെ ജീവിതലക്ഷ്യം. 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, മതമേതായാലും മനുഷ്യൻ നന്നായാൽ മതി' തുടങ്ങിയ തത്വങ്ങളിലൂടെ കേരളത്തിലെ പാർശ്വവത്‌കരിക്കപ്പെട്ട മനുഷ്യരുടെ മനസിലേക്ക് വിശ്വമാനവികത എന്ന വലിയ ആശയത്തിൻറെ പുനപ്രതിഷ്‌ഠയാണ് ഗുരു നടത്തിയത്. ജാതിയുടെയും മതത്തിൻറെയും വേലിക്കെട്ടുകൾ പൊളിച്ച് സ്വതന്ത്രരാകാൻ ഉപദേശിച്ച ഗുരു, സംഘടിച്ച് ശക്തരാകാനും ആഹ്വാനം ചെയ്‌തു.വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്ന് പറഞ്ഞ ഗുരു കേരളത്തിലുടനീളം വിദ്യാലയങ്ങൾ സൃഷ്‌ടിക്കുന്നതിൽ മുൻകൈയെടുത്തു. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് വിദ്യയെന്നാണ് ഗുരു പറഞ്ഞത്. എല്ലാ അനാചാരങ്ങൾക്കും എതിരെ പോരാടാനുളള ഗുരുവിൻറെ ആയുധവും വിദ്യ തന്നെയായിരുന്നു. മനുഷ്യൻറെ സമഗ്ര വികസനത്തിന് വേണ്ടിയായിരുന്നു ഗുരുവിൻറെ പ്രയത്നം. ആധ്യാത്മികവും ഭൗതികവും രണ്ടല്ല എന്നും അവ ഒന്നിൻറെ തന്നെ രണ്ട് വശമാണെന്നും ഗുരു പഠിപ്പിച്ചു. 'അവനവനാത്മസുഖത്തിന്നായാചരിപ്പതു അപരനുമാത്മാസുഖത്തിന്നായിവരേണം' എന്നും 'ഒരു പീഡയെറുന്പിനും വരുത്തരുത്' എന്നും ഗുരു പറഞ്ഞത്, മാനവഹൃദയത്തിൻറെ പൂർണത മുന്നിൽക്കണ്ടായിരുന്നു. ഗുരുവിൻറെ ജന്മദിനമായ ഇന്ന് നാടെങ്ങും ഘോഷയാത്രകളും ആഘോഷവും സമ്മേളനങ്ങളും നടക്കും.ഗ്രാമങ്ങളും നഗരങ്ങളും പീതസാഗരമാകും. ആഘോഷങ്ങളുടെ ഭാഗമായി ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും വർക്കല ശിവഗിരിയിലും വിവിധ പരിപാടികൾ നടക്കും. ശിവഗിരിയിൽ കേരള ഗവർണർ രാജേന്ദ്ര അർലേക്കറും ചെമ്പഴന്തി ഗുരുകുലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യാതിഥികളാകും. ശിവഗിരിയിൽ രാവിലെ ഏഴുമണിക്ക് ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് സച്ചിദാനന്ദ സ്വാമി പതാക ഉയർത്തും. 9.30ന് ജയന്തി സമ്മേളനം ഗവർണർ രാജേന്ദ്ര അർലേക്കർ ഉദ്ഘാടനം ചെയ്യും.