തൊടുപുഴ: ഇടുക്കി ഉടുമ്പൻചോലയിൽ രണ്ടുമാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ വീടിന് സമീപം മരിച്ചനിലയിൽ കണ്ടെത്തി. തൊട്ടരികിലായി അവശനിലയിൽ കണ്ടെത്തിയ കുട്ടിയുടെ അമ്മൂമ്മയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി മുതൽ കുഞ്ഞിനെയും അമ്മൂമ്മ ജാൻസിയെയും കാണാതാവുകയായിരുന്നു. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് വീടിനോട് ചേർന്നുള്ള പുഴയോരത്ത് കുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കുഞ്ഞിനെ കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിന്ന് അമ്മൂമ്മയെ അവശനിലയിൽ കണ്ടെത്തിയത്.
ഇവരുടെ മൊഴി എടുത്തപ്പോൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു. മാനസിക പ്രശ്‌നങ്ങൾ ഉള്ളതുപോലെ പ്രകടിപ്പിച്ച അമ്മൂമ്മയെ ഉടനെ അടിമാലിയിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അമ്മൂമ്മയുടെ മനോനില മെച്ചപ്പെട്ട ശേഷം ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് പൊലീസ്.
കുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് പറയുന്നു. ജാൻസിയുടെ മകളായ ചിഞ്ചുവിന്റെ മകനാണ് മരിച്ച നവജാതശിശു.