/kalakaumudi/media/media_files/2025/07/07/image_search_1751866149227-2025-07-07-10-59-21.webp)
കൊല്ലം :105 പേർ മരിക്കുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്ത പെരുമൺ ട്രെയിൻ ദുരന്തത്തിന് നാളെ 37 വർഷം പൂർത്തിയാകും. ഡോ. കെ.വി. ഷാജിയുടെ നേതൃത്വത്തിലുള്ള പെരുമൺ ട്രയിൻ ദുരന്ത അനുസ്മരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ ഒൻപതിന് പുഷ്പാർച്ചനയും അനുസ്‌മരണസമ്മേളനവും നടത്തും. എൻ.കെ. പ്രേമചന്ദ്രൻ എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും.
ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും അടങ്ങിയ വൻജനാവലി ഓർമ്മപ്പൂക്കളുമായി പുലർച്ചെമുതൽ പെരുമണിൽ എത്തും. 1988 ജൂലായ് എട്ടിനാണ് നാടിനെ നടുക്കിയ ട്രെയിൻ ദുരന്തമുണ്ടായത്. ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്കു പോയ ഐലൻഡ് എക്സ്‌പ്രസിന്റെ 10 കോച്ചുകൾ പെരുമൺ പാലത്തിൽനിന്നു അഷ്ടമുടിക്കായലിലേക്കു മറിയുകയായിരുന്നു.
ദുരന്തത്തിൽ ദുരന്തകാരണം അന്വേഷിക്കാൻ രണ്ട് കമ്മിഷനെ റെയിൽവേ നിയമിച്ചിരുന്നു. അന്നത്തെ റെയിൽവേ സുരക്ഷാ കമ്മിഷണർ സൂര്യനാരായണനും അതിനുശേഷം റിട്ട. എയർമാർഷൽ സി.എസ്. നായ്‌ക്കുമാണ് അന്വേഷിച്ചത്. അപകടകാരണം കായലിലുണ്ടായ ടൊർണാഡോ അഥവാ ചുഴലിക്കാറ്റെന്നായിരുന്നു രണ്ട് കമ്മീഷനുകളും റെയിൽവേയ്ക്ക് നൽകിയ റിപ്പോർട്ട്.