സ്വകാര്യ ആശുപത്രികളിൽ നിരക്ക് പ്രദർശിപ്പിക്കും: മന്ത്രി വീണാ ജോർജ്

ഇ-ഹെൽത്ത് പദ്ധതിയിൽ സ്വകാര്യ ആശുപത്രികളെയും ഉൾപ്പെടുത്തും. 60 ശതമാനം നിർമാണം പൂർത്തിയാക്കിയ ആശുപത്രിക്കെട്ടിടങ്ങളിൽ മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കാൻ മെഡിക്കൽകോർപ്പറേഷന് നിർദേശം നൽകുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

author-image
anumol ps
New Update
venna george

 

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിൽ ചികിത്സാ നിരക്ക് പ്രദർശിപ്പിക്കുമെന്ന് നിയമസഭയിൽ ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ഓരോ ചികിത്സയ്ക്കും ഈടാക്കുന്ന നിരക്ക് പ്രദർശിപ്പിക്കാൻ സ്വകാര്യ ആശുപത്രികളിൽ ഇലക്ട്രോണിക് കിയോസ്‌കുകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ അവതരിപ്പിച്ച കേരള ക്ലിനിക്കൽ സ്ഥാപനഭേദഗതി ബില്ലിലെ ചർച്ചയ്ക്ക് മറുപടിപറയുകയായിരുന്നു മന്ത്രി.

സ്വകാര്യ ആശുപത്രികളിലെ നിരക്ക് പ്രദർശിപ്പിക്കുന്നതടക്കമുള്ള വ്യവസ്ഥകളുമായി നിയമം പാസാക്കിയെങ്കിലും ചിലർ കോടതിയിലെത്തി സ്റ്റേ വാങ്ങി. രോഗികളുടെ ചികിത്സാരേഖകൾ അവരുടെ അനുവാദത്തോടെ ഡോക്ടർക്ക് ഡിജിറ്റലായി ലഭ്യമാക്കാൻ ഇലക്ട്രോണിക് ഐ.ഡി. ഏർപ്പെടുത്തിയപ്പോഴും ചിലർ കോടതിയിൽപ്പോയി. ഇല്ലെങ്കിൽ ആറുമാസത്തിനുള്ളിൽ ഇവ നടപ്പാവുമായിരുന്നു എന്നും മന്ത്രി പറഞ്ഞു.

ഇ-ഹെൽത്ത് പദ്ധതിയിൽ സ്വകാര്യ ആശുപത്രികളെയും ഉൾപ്പെടുത്തും. 60 ശതമാനം നിർമാണം പൂർത്തിയാക്കിയ ആശുപത്രിക്കെട്ടിടങ്ങളിൽ മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കാൻ മെഡിക്കൽകോർപ്പറേഷന് നിർദേശം നൽകുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

ആശുപത്രികളുടെ സ്ഥിരം രജിസ്ട്രേഷൻ കാലാവധി മൂന്നിൽനിന്ന് അഞ്ചാക്കി ഉയർത്താൻ ശുപാർശയുള്ള ബിൽ നിയമസഭയിലെ ചർച്ചയ്ക്കുശേഷം സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.

private hospitals treatment rates