doctor deepthi
തിരുവനന്തപുരം: വഞ്ചിയൂരിൽ വീട്ടമ്മയെ എയർഗൺ ഉപയോഗിച്ച് വെടിവച്ച കേസിൽ പ്രതിയായ വനിതാ ഡോക്ടറെ പൊലീസ് കസ്റ്റഡിയിൽ വിട്ട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി.ഡോ.ദീപ്തി മോൾ ജോസിനെ നാല് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്.വീട്ടമ്മയെ വെടിവയ്ക്കാൻ ഉപയോഗിച്ച എയർ പിസ്റ്റൾ കണ്ടെത്തുന്നത് അടക്കമുള്ള തെളിവെടുപ്പിനായാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.
അതെസമയം വനിതാ ഡോക്ടറുടെ പരാതിയിൽ വീട്ടമ്മയുടെ ഭർത്താവ് വഞ്ചിയൂർ സ്വദേശി സുജിത്തിനെതിരെ എടുത്ത കേസ് കൊല്ലം പൊലീസിന് കൈമാറി.
മുൻ സുഹൃത്തായ വഞ്ചിയൂർ സ്വദേശി സുജിത്തിനോടുള്ള വ്യക്തിവൈരാഗ്യമായിരുന്നു ആക്രണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. മുഖം മറച്ചുവന്നിട്ടും പൊലിസ് തയ്യാറാക്കിയ ഗ്രാഫിക് ചിത്രവും, കാറുമാണ് പ്രതിയിലേക്ക് എത്തിചേരാൻ പൊലീസിനെ സഹായിച്ചത്.
തലസ്ഥാനത്താനത്തെ ഞെട്ടിച്ചാണ് കഴിഞ്ഞ ഞായറാഴ്ച രാവിലെ വഞ്ചിയൂരിലെ വീട്ടിൽ കയറി വീട്ടമ്മയെ ഡോ.ദീപ്തി വെടിവച്ചത്.പിന്നാലെ ഞൊടിയിടിൽ കാറിൽ കയറി പ്രതി രക്ഷപ്പെടുകയായിരുന്നു. വ്യക്തിവൈരാഗ്യമോ-സാമ്പത്തിക പ്രശ്നങ്ങളോ ആകും പിന്നിലെന്ന് തുടക്കത്തിൽ തന്നെ പൊലീസ് ഉറപ്പിച്ചിരുന്നു.വെടിയേറ്റ ഷിനിയെയും ഭാർത്താവ് സുജിത്തിനെയും കേന്ദ്രീകരിച്ച് അന്വേഷിക്കുന്നതൊടൊപ്പം ഷാഡോ പൊലീസ് യുവതി എത്തിയ കാറ് കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു.
അന്വേഷണത്തിൽ പാരിപ്പള്ളിവരെയാണ് കാർ പോയിരിക്കുന്നതെന്ന് കണ്ടെത്തി. ഷിനിയാണോയെന്ന് ചോദിച്ച് ഉറപ്പാക്കിയ ശേഷമായിരുന്നു യുവതി വീട്ടമ്മയെ വെടിവെച്ചത്. അതിനാൽ ഷിനിയെ നേരിട്ട് പരിചയമില്ലാത്ത ഒരാളായതിനാൽ അന്വേഷണം ഭർത്താവ് സുജിത്തിലേക്ക് കേന്ദ്രീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുജിത്ത് മൂന്നു വർഷം മുമ്പ് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ ജോലി ചെയ്തിരുന്നതായി കണ്ടെത്തി. അവിടെയുള്ള ഒരു ഡോക്ടറുമായുള്ള സൗഹൃദവും ചോദ്യം ചെയ്യലിൽ പുറത്തുവന്നു.
അക്രമി മുഖം പകുതി മറച്ചാണ് എത്തിയെന്ന് ദൃക്സാക്ഷിയായ സുജിത്തിൻറെ അച്ഛൻ മൊഴി നൽകിയിരുന്നു. ഡോ.ദീപ്തിയുടെ ചിത്രമെടുത്ത് മുഖം പകുതി മറച്ച് ഗ്രാഫിക്സ് ചെയ്ത് പൊലീസ് സാക്ഷിയെ കാണിച്ചു. ഇതേ ആളുതന്നെയാണ് അക്രമിയെന്ന് സാക്ഷി തിരിച്ചറിഞ്ഞു. സിൽവർ കളറിലുള്ള കാറിന് വ്യാജനമ്പർ പ്ലേറ്റ് ആണ് പതിച്ചതെന്നും, തെറ്റിദ്ധരിപ്പിക്കാനായി പുറകിൽ എൽ ബോർഡും പതിപ്പിച്ചിരുന്നതായതും പൊലീസ് കണ്ടെത്തി. വെടിവെപ്പ് നടന്ന ശേഷം അക്രമി ഒരു മണിക്കൂറും 10 മിനിറ്റും കൊണ്ടാണ് കൊല്ലത്തെത്തിയതെന്നും പൊലീസ് അന്വേഷണത്തിൽ മനസിലാക്കി. പിന്നീടാണ് പ്രതിയിലേക്ക് എത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.