/kalakaumudi/media/media_files/zdWpG98RvUMdybvn4buZ.jpg)
tvm first class majistrates court directed to file case on the petition filed by ksrtc driver yadu
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രൻ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ഡ്രൈവർ യദു നൽകിയ ഹർജിയിൽ കേസെടുക്കാൻ പൊലീസിന് കോടതി നിർദേശം.തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിച്ചത്. യദുവിന്റെ പരാതി കോടതി പൊലീസിന് കൈമാറി. എഫ്‌ഐആർ ഇട്ട് കേസ് അന്വേഷിക്കാനാണ് കോടതിയുടെ നിർദേശം.
മേയർ ആര്യ രാജേന്ദ്രൻ, എംഎൽഎ സച്ചിൻ ദേവ് എന്നിവരടക്കം അഞ്ചുപേർക്കെതിരെ കേസെടുക്കണം എന്നായിരുന്നു യദുവിന്റെ ഹർജിയിലെ ആവശ്യം.അതെസമയം കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് യദു പ്രതികരിച്ചു. ആത്മാർത്ഥമായി കോടതി ഇടപെട്ടതിൽ സന്തോഷം. ശരി തന്റെ ഭാഗത്താണെന്ന് തെളിയുമെന്നും യെദു പറഞ്ഞു.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും പൊതുഗതാഗതം സ്തംഭിപ്പിച്ചുവെന്നും ചൂണ്ടികാണിച്ചാണ് യദു കോടതിയിൽ ഹർജി സമർപ്പിച്ചത്. കുറ്റകൃത്യം ചെയ്യാനായി അന്യായമായി ബസിൽ അതിക്രമിച്ചുകടന്നതും അന്യായമായി തടഞ്ഞുവെച്ചതും അടക്കമുള്ള കുറ്റങ്ങൾ ചുമത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയൽ നൽകിയ ഹർജിയിൽ കോടതി നിർദേശം വന്നതിനെത്തുടർന്ന് പൊലീസ്, മേയർക്കും സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരെയും കേസെടുത്തിരുന്നു. ഇക്കാര്യമാണ് പ്രോസിക്യൂഷൻ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തണമെന്ന ആവശ്യമാണ് യദുവിന്റെ അഭിഭാഷകൻ ഉന്നയിച്ചത്.
കോടതി നിർദേശപ്രകാരം മേയർക്കെതിരെയെടുത്ത കേസിൽ അഭിഭാഷകൻ ബൈജു നോയലിന്റെ മൊഴി കന്റോൺമെന്റ് പൊലീസ് രേഖപ്പെടുത്തും. കൂടുതൽ സാക്ഷികളെ കണ്ടെത്തി മൊഴിയെടുക്കാനും പൊലീസ് ശ്രമംതുടങ്ങി. സിസിടിവി. ദൃശ്യങ്ങൾ പരിശോധിച്ച് സംഭവസ്ഥലത്തുണ്ടായിരുന്നവരെ കണ്ടെത്തിയും സാക്ഷിമൊഴി രേഖപ്പെടുത്തും.