കൊച്ചി: എറണാകുളം ആലുവയിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. ആന്ധ്രയിൽ നിന്നും എറണാകുളത്തേക്ക് മത്സ്യവുമായി വരികയായിരുന്ന കണ്ടെയ്നർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ലോറിയിലുണ്ടായിരുന്ന ആന്ധ്ര നെല്ലൂർ സ്വദേശികളായ യല്ലാണ്ടി മല്ലികാർജ്ജുനയും ഷെയ്ക്ക് ഹബീബ് ബാഷയുമാണ് മരിച്ചത്.മെട്രോ പില്ലർ നമ്പർ 187ലേക്കാണ് ലോറി ഇടിച്ചുകയറിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വ്യാഴാഴ്ച പുലർച്ചെ 1.50 ഓടെയായിരുന്നു അപകടം. അപകടത്തിൽ കണ്ടെയ്നർ ലോറിയുടെ എഞ്ചിൻ ക്യാബിൻ പൂർണമായും തകർന്നു. അപകടത്തിന് പിന്നാലെ പുലർച്ചെ നാല് മണിയോടെ വിമാനത്താവള പരിസരത്ത് നിന്നും വന്ന ഒരു കാർ അപകടത്തിൽ പെട്ട ലോറി കാണാൻ പെട്ടെന്ന് നിർത്തിയപ്പോൾ പിന്നിൽ മറ്റൊരു കാറിടിച്ചും അപകടമുണ്ടായി. ഈ അപകടത്തിൽ ഒരാൾക്ക് നിസാര പരിക്കേറ്റു.