തൃശൂര്‍: കൊടകരയിൽ വീട് കയറിയുള്ള ആക്രമണത്തിൽ രണ്ടു പേർ കുത്തേറ്റ് മരിച്ചു. കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത് (29), മഠത്തിൽ പറമ്പിൽ അഭിഷേക് (28) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം അഭിഷേകും മറ്റ് രണ്ടു പേരും ചേർന്ന് സുജിത്തിനെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ കുത്തേറ്റ സുജിത്ത് പ്രതിരോധിക്കുന്നതിനിടെ അഭിഷേകിനും കുത്തേൽക്കുകയായിരുന്നു.
കൊടകര വട്ടേക്കാട് ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. സുജിത്തിന്റെ മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും അഭിഷേകിന്റെ മൃതദേഹം കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അഭിഷേകും സുഹൃത്തുക്കളായ ഹരീഷ്, വിവേക്, എന്നിവരൊരുമിച്ചാണ് സുജിത്തിന്റെ വീട്ടിൽ ആക്രമിക്കാൻ കയറിയത്. വിവേകിനെ 4 വർഷം മുൻപ് ക്രിസ്മസ് രാത്രിയിൽ സുജിത്ത് കുത്തിയിരുന്നു.