ആലപ്പുഴ: ആലപ്പുഴ തീരത്ത് അജ്ഞാതമൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ആലപ്പുഴ അർത്തുങ്കൽ ഹാർബറിന് സമീപമുള്ള തീരത്താണ് അജ്ഞാത മൃതദേഹം അടിഞ്ഞത്. ഒരു പുരുഷ മൃതദേഹം ആണ് തീരത്ത് അടിഞ്ഞിരിക്കുന്നത്. തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ് മൃതദേഹം. വാൻ ഹായ് കപ്പലിൽ നിന്ന് കാണാതായവരിലൊരാളുടെ മൃതദേഹം ആണ് ഇതെന്നാണ് സംശയിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഞാറക്കൽ നിന്ന് കടലിൽ കാണാതായ യമൻ വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം ആകാനും സാധ്യതയുണ്ട്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയുന്നതിനുള്ള പരിശോധനകൾ നടന്നു വരികയാണ്.
അതേസമയം, വാൻ ഹായ് കപ്പലിൽ നിന്ന് ആലപ്പുഴ തീരത്ത് അടിഞ്ഞ കണ്ടെയ്നറും അറപ്പപ്പൊഴിയിൽ കണ്ടെത്തിയ ലൈഫ് ബോട്ടും കൊല്ലം പോർട്ടിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. വാൻ ഹായ് കപ്പലിലെ കണ്ടെയ്‌നർ നീക്കുന്നത്തിനുള്ള ചുമതല ഏറ്റെടുത്തിരിക്കുന്നത് സാൽവേജ് കമ്പനിയാണ്. ഇവർ തന്നെയാകും കണ്ടെയ്നർ കൊല്ലത്ത് എത്തിക്കുക. റോഡ് മാർഗമാകും കണ്ടെയ്‌നർ കൊല്ലത്ത് എത്തിക്കുക. കണ്ടെയ്‌നർ കണ്ടെത്തിയ സ്ഥലത്തെ കടൽവെള്ളം മലിനീകരണ നിയന്ത്രണ വകുപ്പ് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
അറബിക്കടലിൽ കത്തിക്കൊണ്ടിരിക്കുന്ന വാൻ ഹായ് കപ്പലിലെ തീ അണക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല. കോഴിക്കോട് മുതൽ ആലപ്പുഴ വരെയുള്ള ഭാഗങ്ങളിൽ കപ്പലിൽ നിന്നുള്ള അവശിഷ്ടങ്ങൾ വ്യാപിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. വരും ദിവസങ്ങളിൽ കപ്പലിൽ നിന്നുള്ള കൂടുതൽ കണ്ടൈനറുകൾ തീരത്ത് അടിയാനുള്ള സാധ്യതയുണ്ട്.