വയറ്റിൽ കത്രിക കുടുങ്ങിയ ഉഷയുടെ ശസ്ത്രക്രിയ കഴിഞ്ഞു ;പുറത്തെടുത്ത കത്രികഅന്വേഷണ ഉദ്യോഗസ്ഥന് കൈമാറി

ശനിയാഴ്ച ഉച്ചയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലാണ് വയറ്റിൽനിന്ന് കത്രിക പുറത്തെടുത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് തന്നെ അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കത്രിക കൈമാറി

author-image
Devina
New Update
kathri

കൊച്ചി: വയറ്റിൽ കത്രിക കുടുങ്ങിയ ഉഷാ ജോസഫുകുട്ടിയുടെ ശസ്ത്രക്രിയ പൂർത്തിയായി. ശനിയാഴ്ച ഉച്ചയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലാണ് വയറ്റിൽനിന്ന് കത്രിക പുറത്തെടുത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് തന്നെ അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കത്രിക കൈമാറി.

വയറ്റിൽ കുടുങ്ങിയ കത്രിക പുറത്തെടുക്കാനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഉഷാ ജോസഫുകുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. സംഭവം വിവാദമാവുകയും കേസെടുക്കുകയും ചെയ്തതിനാൽ രണ്ട് സർക്കാർ ഡോക്ടർമാരുടെ സാന്നിധ്യത്തിലായിരുന്നു ശസ്ത്രക്രിയ. കളമശ്ശേരി ഗവ. മെഡിക്കൽ കോളജിലെ രണ്ട് ഡോക്ടർമാരുടെ ശസ്ത്രക്രിയയുടെ സമയത്ത് ഒപ്പമുണ്ടായിരുന്നു. കത്രിക തൊണ്ടിമുതലായതിനാൽ കേസ് അന്വേഷിക്കുന്ന അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറുകയായിരുന്നു.

ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന നീളത്തിലുള്ള അറ്റം വളഞ്ഞ കത്രിക (ആർട്ടെറി ഫോർസെപ്സ്) ആണ് ഉഷയുടെ വയറ്റിലുണ്ടായിരുന്നത്.ആലപ്പുഴ വണ്ടാനം ഗവ. മെഡിക്കൽ കോളജിൽ ഗർഭാശയം നീക്കാനുള്ള ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചുവർഷം തികയുന്നതിനിടെയാണ് പുന്നപ്ര സ്വദേശി ഉഷാ ജോസഫുകുട്ടിയുടെ (51) വയറ്റിൽ കത്രിക കണ്ടെത്തിയത്.

2021 മേയ് 10 നായിരുന്നു ശസ്ത്രക്രിയ. തുടർന്ന് നിരന്തരമായ വയറുവേദന അനുഭവപ്പെട്ടു. മൂത്രത്തിൽ രക്തം കൂടി കണ്ടതോടെ വിശദമായ പരിശോധന നടത്തി. എന്നിട്ടും കാരണം കണ്ടെത്തിയില്ല.