ബേപ്പൂരില്‍ പി.വി അന്‍വറിനെ സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് വി.ഡി സതീശന്‍

തന്റെ പ്രസ്താവനയില്‍ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് തന്നെ വ്യക്തത വരുത്തിയിട്ടുണ്ടെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി. യു.ഡി.എഫിലെ സീറ്റ് വിഭജനത്തിന് ശേഷം മാത്രമേ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഉള്‍പ്പടെ തീരുമാനമെടുക്കുവെന്നും അദ്ദേഹം പറഞ്ഞു

author-image
Biju
New Update
V D SATHEESAN ON ELECTION

തിരുവനന്തപുരം: ബേപ്പൂരില്‍ പി.വി അന്‍വറിനെ സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഇതുമായി ബന്ധപ്പെട്ട് തന്റെ പ്രസ്താവനയില്‍ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് തന്നെ വ്യക്തത വരുത്തിയിട്ടുണ്ടെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി. യു.ഡി.എഫിലെ സീറ്റ് വിഭജനത്തിന് ശേഷം മാത്രമേ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഉള്‍പ്പടെ തീരുമാനമെടുക്കുവെന്നും അദ്ദേഹം പറഞ്ഞു.

എസ്.എന്‍.ഡി.പിക്കും എന്‍.എസ്.എസും യു.ഡി.എഫിനോട് എതിര്‍പ്പില്ലെന്ന് പറഞ്ഞതില്‍ സന്തോഷമുണ്ട്. എന്നോടാണ് ഇരു സമുദായ സംഘടനകള്‍ക്കും എതിര്‍പ്പ്. എന്‍.എസി.എസിന് തന്നോടുള്ള എതിര്‍പ്പിന്റെ കാരണമെന്താണെന്ന് അറിയില്ല. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ തന്നെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചപ്പോഴും അതിനോട് അതേരീതിയില്‍ മറുപടി പറയാന്‍ താന്‍ തയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയതക്കെതിരായ നിലപാട് എടുത്തതിനാലാണ് വെള്ളാപ്പള്ളി നടേശന് തന്നോട് എതിര്‍പ്പ്. വര്‍ഗീയതയോട് ഒരുതരത്തിലുമുള്ള കോംപ്രമൈസുമില്ല. ആര് വര്‍ഗീയത പറഞ്ഞാലും അതിനെ ശക്തമായി എതിര്‍ക്കുമെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

നിയമസഭ തെരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ മണ്ഡലത്തില്‍ പി വി അന്‍വര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് സ്ഥിരീകരിച്ച് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് രംഗത്തെത്തിയിരുന്നു. ബേപ്പൂരില്‍ പി വി അന്‍വര്‍ പ്രചാരണം തുടങ്ങിയതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. ബേപ്പൂര്‍ എംഎല്‍എയായി പി വി അന്‍വര്‍ ജയിച്ച് വരും എന്നായിരുന്നു സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

പി.വി അന്‍വര്‍ മണ്ഡലത്തില്‍ അനൗപചാരിക പ്രചാരണം തുടങ്ങിക്കഴിഞ്ഞിരുന്നു. ലീഗ് നേതാവ് എം സി മായിന്‍ ഹാജി ഉള്‍പ്പെടെ മണ്ഡലത്തിലെ പ്രമുഖരെ അന്‍വര്‍ നേരിട്ട് കണ്ട് പിന്തുണ തേടുകയും ചെയ്തിരുന്നു.