രാജേഷോ, ശ്രീലേഖയോ?; തിരുവനന്തപുരം മേയറെ ഇന്നറിയാം

ഇതിനിടെ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും തീരുമാനിച്ചിട്ടുണ്ട്. ആര്‍ പി ശിവജി സിപിഎം സ്ഥാനാര്‍ത്ഥിയാകും. ഇന്ന് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും

author-image
Biju
New Update
rajesh

തിരുവനന്തപുരം: തിരുവനന്തപുരം മേയറെ ബിജെപി ഇന്ന് തീരുമാനിക്കും. വി വി രാജേഷാണോ ആര്‍ ശ്രീലേഖയാണോ എന്നതില്‍ ആകാംക്ഷ തുടരുകയാണ്. മറ്റൊരു സര്‍പ്രൈസ് പേര് വന്നാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. ബിജെപിയില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. മേയര്‍ ആരാകുമെന്നതില്‍ സസ്‌പെന്‍സ് തുടരട്ടെയെന്നാണ് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

ഇതിനിടെ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും തീരുമാനിച്ചിട്ടുണ്ട്. ആര്‍ പി ശിവജി സിപിഎം സ്ഥാനാര്‍ത്ഥിയാകും. ഇന്ന് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും. ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ കുറവ് കാര്യമാക്കുന്നില്ലെന്നും മേയര്‍ പ്രഖ്യാപനത്തിലെ സസ്‌പെന്‍സ് അങ്ങനെ നിലനില്‍ക്കട്ടെയെന്നും പ്രകാശ് ജാവ്‌ദേക്കറും രാജീവ് ചന്ദ്രശേഖറും വ്യക്തമാക്കി. ക്രിയാത്മക പ്രതിപക്ഷമായിരിക്കുമെന്ന് എല്‍ഡിഎഫും യുഡിഎഫും വ്യക്തമാക്കി.

നാല് പതിറ്റാണ്ട് നീണ്ട ഇടതുഭരണം അവസാനിപ്പിച്ചാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അധികാരത്തിലെത്തുന്നത്. വലിയ ആവേശത്തോടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷനൊപ്പം അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യാനെത്തിയത്. വി വി രാജേഷോ അതോ ആര്‍ ശ്രീലേഖയോ അതുമല്ലെങ്കില്‍ മറ്റൊരു സര്‍പ്രൈസ് വ്യക്തി മേയര്‍ ആകുമോയെന്നതിലാണ് സസ്‌പെന്‍സ് തുടരുന്നത്. രണ്ട് സ്വതന്ത്ര അംഗങ്ങളുടെ നിലപാടും കോര്‍പറേഷന്‍ ഭരണത്തില്‍ നിര്‍ണ്ണായകമാണ്.

സ്വതന്ത്ര സ്ഥാനാര്‍ത്ഥി മരിച്ച വിഴിഞ്ഞത്ത് ജനുവരി12നാണ് തെരഞ്ഞെടുപ്പ്. മൂന്ന് മുന്നണികള്‍ക്കും ഒരുപോലെ നിര്‍ണ്ണായകമായ ഒരു സീറ്റില്‍ ഒമ്പത് സ്ഥാനാര്‍ത്ഥികള്‍ ഇതുവരെ മാത്രം പത്രിക നല്‍കിയിട്ടുണ്ട്. മേയര്‍,ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ഈ മാസം 26നും പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27നുമാണ് നടക്കുക.