കോഴിക്കോട് വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ പണയ സ്വർണ്ണ തട്ടിപ്പ് കേസിലെ മുഖ്യപ്രതി മുൻ മാനേജർ മധ ജയകുമാർ വീഡിയോ സന്ദേശം പുറത്ത് വിട്ടു. യഥാർത്ഥത്തിൽ ചാത്തൻ കണ്ടത്തിൽ ഫിനാൻസിയേഴ്സ് എന്ന ഗ്രൂപ്പിന് വേണ്ടിയാണ് സ്വർണം പണയപ്പെടുത്തിയതെന്നും ബാങ്കിൻ്റെ സോണൽ മനേജറുടെ നിർദ്ദേശ പ്രകാരമാണ് സ്വർണം പണയം വെച്ചതെന്നും മധു വീഡിയോ സന്ദേശത്തിൽ പറയുന്നു. കൂടാതെ ഒരു വർഷം മുമ്പ് അരുൺ എന്ന സോണൽ മാനേജരാണ് ഇവരെ ബാങ്കിലേക്ക് പറഞ്ഞ് വിട്ടത്. എല്ലാ ബ്രാഞ്ചുകൾക്കും സോണൽ മാനേജർ നിർദ്ദേശം നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇതോടൊപ്പം എട്ട് ശതമാനം പലിശയ്ക്ക് അഗ്രി കൾച്ചറൽ ലോൺ ആയാണ് പണയം വച്ചതെന്ന് മധു പറയുന്നു. ആദ്യം പണയം വെച്ചത് മലപ്പുറം ബ്രാഞ്ചിലാണ്. അതിൽ 25 ലക്ഷത്തിനാണ് പണയം വെച്ചത്. ഒരാളുടെ പേരിൽ 1 കോടി വരെ പണയം കൊടുത്തിട്ടുണ്ട്. കൂടാതെ മലപ്പുറം ,മഞ്ചേരി ,വടകര കോഴിക്കോട്, സുൽത്താൻ ബത്തേരി ,താമരശ്ശേരി ബ്രാഞ്ചുകളിൽ ഈ ഗ്രൂപ്പിൻ്റെ ഗോൾഡ് ലോൺ ഉണ്ട്. ഇവർക്ക് നിയമ പ്രകാരം അഗ്രി കൾച്ചറൽ ലോൺ കൊടുക്കാൻ പാടില്ല. തുടർന്ന് നിലവിലെ മാനേജർ ഇർഷാദിന് ചാത്തൻ കണ്ടി ഗ്രൂപ്പുമായി ബന്ധമുണ്ട്. താൻ മുങ്ങിയതല്ല, പകരം അവധിയെടുത്താണ് വടകരയിൽ നിന്ന് പോയത്. അവധി എടുക്കുന്നത് സംബന്ധിച്ച് ഔദ്യോഗികമായി ഇ-മെയിൽ വഴി അറിയിച്ചിരുന്നുവെന്നും വീഡിയോ സന്ദേശത്തിൽ മധു ജയകുമാർ പറഞ്ഞു.