വാഗമണ്ണിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗ്ലാസ് ബ്രിഡ്ജ് സഞ്ചാരികൾക്കായി തുറക്കുന്നു

രാജ്യത്തെ ഏറ്റവും നീളം കൂടിയ കാന്റിലിവർ ഗ്ലാസ് ബ്രിഡ്ജ് വിശാഖപട്ടണത്ത് സഞ്ചാരികൾക്കായി തുറക്കുന്നു. 55 മീറ്റർ നീളമുള്ള ഈ പാലം കേരളത്തിലെ വാഗമൺ ഗ്ലാസ് ബ്രിഡ്ജിന്റെ റെക്കോർഡാണ് മറികടന്നത്

author-image
Devina
New Update
bridge

വിശാഖപട്ടണം: രാജ്യത്തെ ഏറ്റവും നീളം കൂടിയ കാന്റിലിവർ ഗ്ലാസ് ബ്രിഡ്ജ് സഞ്ചാരികൾക്കായി തുറക്കുന്നു.

 വിശാഖപട്ടണത്താണ് ഭീമൻ ​ഗ്ലാസ് ബ്രിഡ്ജ് ഒരുങ്ങിയിരിക്കുന്നത്. വിശാഖപട്ടണത്തേക്ക് സഞ്ചാരികളെ ആകർഷിക്കാനും ടൂറിസം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ​ഗ്ലാസ് ബ്രിഡ്ജ് നിർമ്മിച്ചിരിക്കുന്നത്.

സെപ്റ്റംബർ 25നാണ് കാന്റിലിവർ ബ്രിഡ്ജ് സഞ്ചാരികൾക്കായി തുറന്നുകൊടുക്കുക. 55 മീറ്റർ നീളമുള്ള ​ഗ്ലാസ് ബ്രിഡ്ജ് ഏകദേശം 7 കോടി രൂപ ചെലവഴിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

 സംസ്ഥാനത്തുടനീളമുള്ള ഒരു പ്രധാന ആകർഷണമായി ​ഗ്ലാസ് ബ്രിഡ്ജ് മാറുമെന്ന് വിശാഖപട്ടണം മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്‌മെന്റ് അതോറിറ്റി ചെയർമാൻ എം വി പ്രണവ് ഗോപാൽ പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ​ഗ്ലാസ് ബ്രിഡ്ജ് കേരളത്തിലെ വാ​ഗമണ്ണിലായിരുന്നു ഉണ്ടായിരുന്നത്.

38 മീറ്റർ നീളമുള്ള വാഗമൺ ഗ്ലാസ് ബ്രിഡ്ജിന്റെ റെക്കോർഡാണ് വിശാഖപട്ടണത്തെ ​ഗ്ലാസ് ബ്രിഡ്ജ് മറികടന്നത്. 40 മില്ലീമീറ്റർ കട്ടിയുള്ള മൂന്ന് പാളികളുള്ള ടെമ്പർഡ് ലാമിനേറ്റഡ് ഗ്ലാസ് കൊണ്ടാണ് ഈ ബ്രിഡ്ജിന്റെ നിർമ്മാണം.

 ഇറക്കുമതി ചെയ്ത ജർമ്മൻ ഗ്ലാസ് പാനലുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 40 ടൺ ഫാബ്രിക്കേറ്റഡ് സ്റ്റീലും ഉപയോ​ഗിച്ചിട്ടുണ്ട്. ചതുരശ്ര മീറ്ററിന് 500 കിലോഗ്രാം വരെ ഭാരം താങ്ങാനും 250 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റിനെ നേരിടാനും ഈ ​ഗ്ലാസ് ബ്രിഡ്ജിന് കഴിയുമെന്നതാണ് സവിശേഷത.

ഒരു സമയം 40 സന്ദർശകരെ മാത്രമേ അനുവദിക്കൂ. ഓരോ ഗ്രൂപ്പിനും 5 മുതൽ 10 മിനിറ്റ് വരെ സമയം ഇതിൽ ചെലവഴിക്കാം.

 ഇവിടെയെത്തുന്നവർക്ക് ബംഗാൾ ഉൾക്കടലിന്റെയും വിശാഖപട്ടണം നഗരത്തിന്റെയും മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ കഴിയും.

 ഗ്ലാസ് ബ്രിഡ്ജ് വിശാഖപട്ടണത്തിന്റെ ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായി മാറുമെന്ന് മെട്രോപൊളിറ്റൻ കമ്മീഷണർ കെ.എസ്. വിശ്വനാഥൻ പറഞ്ഞു.

 ടൂറിസം സംരംഭങ്ങൾക്ക് പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.