/kalakaumudi/media/media_files/2025/05/17/m3TMI4BNeNWCTJbaJMYb.webp)
തിരുവനന്തപുരം: വന്ദേഭാരത് യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവെ. തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ സ്ലീപ്പർ വന്ദേഭാരത് തീവണ്ടി വരുമെന്നാണ് റെയിൽവേയുടെ പുതിയ പ്രഖ്യാപനം. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ്ങാണ് ജോൺ ബ്രിട്ടാസ് എംപിക്ക് ഇതുസംബന്ധിച്ച് ഉറപ്പുനൽകിയത്.
തിരുവനന്തപുരം ഡിവിഷനുമായി ബന്ധപ്പെട്ട് നടന്ന എംപിമാരുടെ യോഗത്തിലാണ് ആർ.എൻ. സിങ് ഇക്കാര്യം പറഞ്ഞത്. സമയക്രമം റെയിൽവേ ബോർഡിന് നൽകിയെന്നും അദ്ദേഹം അറിയിച്ചു. എറണാകുളം-ബെംഗളൂരു പ്രത്യേക വന്ദേഭാരത് നിർത്തലാക്കിയതോടെ റൂട്ടിൽ ടിക്കറ്റ് കിട്ടാത്തത്ര തിരക്കാണെന്ന് ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം വന്ദേഭാരതിലുൾപ്പെടെ തീവണ്ടികളിലെ മോശം ഭക്ഷണത്തെപ്പറ്റി എംപിമാർ കടുത്ത വിമർശനം ഉയർത്തിയിരുന്നു. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുമെന്നും എറണാകുളത്ത് മോശമായ ഭക്ഷണം പിടിച്ച സാഹചര്യത്തിൽ ആ കരാറുകാരെ ഒഴിവാക്കിയതായും റെയിൽവേ വ്യക്തമാക്കി.