ഞെട്ടിക്കാന്‍ വരുന്നുണ്ട്; സിപിഎം അധികം കളിക്കരുതെന്ന് സതീശന്‍

ബിജെപിക്കും വി.ഡി.സതീശന്‍ മുന്നറിയിപ്പു നല്‍കി. കാളയുമായി ബിജെപി കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രകടനം നടത്തി. ആ കാളയെ കളയരുത്. ബിജെപി ഓഫിസിനു മുന്നില്‍ കെട്ടിയിടണം.

author-image
Biju
New Update
satheesan

കോഴിക്കോട്: സിപിഎമ്മിന് മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കേരളം ഞെട്ടുന്ന വാര്‍ത്ത അധികം താമസിക്കാതെ പുറത്തു വരുമെന്നും അതിനായി കാത്തിരിക്കാനും വി.ഡി.സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

' എന്റെ സംസാരം കേട്ട് ഭീഷണിപ്പെടുത്തുകയാണെന്ന് കരുതരുത്. സിപിഎം ഇക്കാര്യത്തില്‍ അധികം കളിക്കരുത്. കേരളം ഞെട്ടിപ്പോകും... വരുന്നുണ്ട്, നോക്കിക്കോ... അതിനു വലിയ താമസം വേണ്ട... ഞാന്‍ പറഞ്ഞത് വൈകാറില്ല.'വി.ഡി.സതീശന്‍ പറഞ്ഞു. തിരഞ്ഞെടുപ്പിനു മുന്‍പ് അക്കാര്യം പുറത്തുവരുമോയെന്ന ചോദ്യത്തിന്, തിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടല്ലോയെന്നും അത്രയും ദിവസം ഒരു കാര്യം പറയാതെ പോകാന്‍ കഴിയുമോ എന്നും വി.ഡി.സതീശന്‍ മറുപടി നല്‍കി.

ബിജെപിക്കും വി.ഡി.സതീശന്‍ മുന്നറിയിപ്പു നല്‍കി. കാളയുമായി ബിജെപി കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രകടനം നടത്തി. ആ കാളയെ കളയരുത്. ബിജെപി ഓഫിസിനു മുന്നില്‍ കെട്ടിയിടണം. ആ കാളയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് പ്രകടനം നടത്തേണ്ട സ്ഥിതി ബിജെപിക്കാര്‍ക്ക് ഉടനെയുണ്ടാകും. അതിനായി കാത്തിരിക്കാനും വി.ഡി.സതീശന്‍ പറഞ്ഞു.

ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാര്‍ഡിലെ കോണ്‍ഗ്രസ് അംഗം എസ്.ശ്രീജയുടെ ആത്മഹത്യയില്‍ സിപിഎമ്മിന് പങ്കുണ്ടെന്നും വി.ഡി.സതീശന്‍ ആരോപിച്ചു. സാമ്പത്തിക ബാധ്യതയുള്ളവരെ പൊതുയോഗം നടത്തി സിപിഎം അധിക്ഷേപിക്കുകയാണ്. സ്ത്രീകളെ അധിക്ഷേപിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറി.

യോഗം വിളിച്ച് അധിക്ഷേപിച്ചതിനാലാണ് ശ്രീജ ആത്മഹത്യ ചെയ്തത്. ആരോപണ വിധേയര്‍ക്കെതിരെ അത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കണം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് സംഘടനാ നടപടി സ്വീകരിച്ചു. ബലാല്‍ത്സംഗ കേസിലെ പ്രതി ഇപ്പോഴും സിപിഎം എംഎല്‍എയാണ്. ആ എംഎല്‍എയോട് രാജിവയ്ക്കാന്‍ പറയണമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

V D Satheeshan