തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ് നൽകിയുള്ള പൊലീസ് റിപ്പോർട്ട് അപഹാസ്യമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യൂത്ത് കോൺഗ്രസുകാരെ പൊലീസുകാർ മർദ്ദിക്കുന്നത് ലോകം മുഴുവൻ കണ്ടതാണ്. ദൃശ്യങ്ങൾ ഇപ്പോഴും പൊതുസമൂഹത്തിന് മുന്നിലുണ്ട്.
പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് നേതാക്കളെയാണ് ഇല്ലാത്ത അധികാരം ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ആക്രമിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉചജാപകസംഘമാണ് ഈ അന്വേഷണവും അട്ടിമറിച്ചത്. പൊലീസിനെ പരിഹാസ്യരാക്കുന്നത് മുഖ്യമന്ത്രിയാണ്. പൊലീസിലെ ഒരു വിഭാഗം സി.പി.എമ്മിന്റെ അടിമക്കൂട്ടമായി അധഃപതിച്ചു. സർക്കാരിന് വേണ്ടി വിടുപണി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെ വെറുതെ വിടില്ല. എക്കാലവും പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കില്ലെന്ന് സി.പി.എമ്മിന്റെ ഗുണ്ടാ സംഘങ്ങളെ പോലെ പ്രവർത്തിക്കുന്ന പൊലീസുകാർ ഓർക്കണം. പൊലീസ് സേനയുടെ തന്നെ വിശ്വാസ്യത തകർന്നു. ഗൺമാൻമാർക്കെതിരെ നടപടി ഇല്ലെങ്കിൽ നിയമപരമായി ഏതറ്റം വരെയും പോകുമെന്നും വിഡി സതീശൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.