വയലിന്‍ വിസ്മയം ബാലഭാസ്‌കര്‍ ഓര്‍മ്മയായിട്ട് 7 വര്‍ഷം

കണ്ണുകള്‍ പൂട്ടി ചെറുചിരിയോടെ ബാലഭാസ്‌കര്‍ വേദിയില്‍ സംഗീതത്തിന്റെ മായാലോകം തീര്‍ക്കുന്നത് കാണാന്‍ തന്നെ പ്രത്യേക ഭംഗിയായിരുന്നു. ഇന്നും ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരായ നമ്മള്‍ മലയാളികള്‍ പറഞ്ഞുകൊണ്ടേയിരുന്നതും ബാലഭാസ്‌കറിനെക്കുറിച്ചാണ്

author-image
Biju
New Update
bala

തിരുവനന്തപുരം: വയലിന്‍ സംഗീതത്തിന്റെ എല്ലാ അര്‍ഥങ്ങളും ചേര്‍ന്ന വയലിനിസ്റ്റ് ബാലഭാസ്‌കര്‍. സംഗീതം എന്ന മൂന്നക്ഷരം ജീവശ്വാസമായിരുന്ന ബാലഭാസ്‌കറിന്റെ ഓര്‍മ ദിനമാണ് ഇന്ന്. മലയാളികളുടെ അഭിമാനമായിരുന്ന ബാലഭാസ്‌കര്‍ നമ്മെ വിട്ട് പോയിട്ട് ഇന്നേക്ക് ഏഴ് വര്‍ഷം തികഞ്ഞിരിക്കുകയാണ്.

2018 സെപ്റ്റംബര്‍ 25ന് ഒരു ഞെട്ടലോടെയായിരുന്നു കേരളം ഉണര്‍ന്നത്. ബാലഭാസ്‌കറും കുടുംബവും വാഹനാപകടത്തില്‍പ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നു. ഈണവും താളവും മുറിയാതെ ശ്രുതിമീട്ടി വീണ്ടും ബാലു തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ നമ്മള്‍ കാത്തിരുന്നു. പക്ഷേ, പ്രാര്‍ഥനകള്‍ വിഫലമാക്കി ഇതുപോലൊരു ഒക്ടോബര്‍ രണ്ടിന്, നാടിനെ കണ്ണീരണിയിച്ച് ബാലഭാസ്‌കര്‍ എന്നന്നേക്കുമായി മടങ്ങി. ഒപ്പം അദ്ദേഹത്തിന്റെ കുഞ്ഞും.

കണ്ണുകള്‍ പൂട്ടി ചെറുചിരിയോടെ ബാലഭാസ്‌കര്‍ വേദിയില്‍ സംഗീതത്തിന്റെ മായാലോകം തീര്‍ക്കുന്നത് കാണാന്‍ തന്നെ പ്രത്യേക ഭംഗിയായിരുന്നു. ഇന്നും ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരായ നമ്മള്‍ മലയാളികള്‍ പറഞ്ഞുകൊണ്ടേയിരുന്നതും ബാലഭാസ്‌കറിനെക്കുറിച്ചാണ്. വേദികളിലും അഭിമുഖങ്ങളിലുമൊക്കെ ലാളിത്യം നിറഞ്ഞ ഭാവമായിരുന്നു ബാലഭാസ്‌കറിന്.

ഒത്തുകൂടലുകളും ആഘോഷങ്ങളും ഏറെ ഇഷ്ടപ്പെട്ടിരുന്ന ബാലു പോയതോടെ കൈചേര്‍ത്തു പിടിച്ച് കൂടെ നടന്നവരുടെ സന്തോഷങ്ങളും അവസാനിച്ചു. ബാലഭാസ്‌കറും കുടുംബവും വാഹനാപകടത്തില്‍പ്പെട്ടുവെന്ന വാര്‍ത്ത കേട്ട് ഞെട്ടലോടെയാണ് 2018 സെപ്റ്റംബര്‍ 25ന് കേരളം ഉണര്‍ന്നത്. 

ഈണവും താളവും മുറിയാതെ ശ്രുതിമീട്ടി വീണ്ടും ബാലു തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ കേരളം കാത്തിരുന്നു. എന്നാല്‍ പ്രാര്‍ഥനകള്‍ വിഫലമാക്കി ഒക്ടോബര്‍ രണ്ട് നാടിനെ കണ്ണീരണിയിച്ചു. ബാലഭാസ്‌കറിനെ കുറിച്ച് എഴുതിയും പറഞ്ഞും ഇനിയും മതിയായില്ലേ എന്നു ചോദിക്കുന്നവരോട് ഒരു ഉത്തരമേ പ്രിയപ്പെട്ടവര്‍ക്കുള്ളൂ. 'ഇല്ല... ഒരു ജന്‍മത്തിന്റെ ഓര്‍മകള്‍ സമ്മാനിച്ചാണ് ബാലു മടങ്ങിയത്. ആ ഓര്‍മകള്‍ക്കു മരണമില്ല'.

പുതുതലമുറയിലെ സംഗീത സ്‌നേഹികള്‍ക്ക് വയലിന്‍ എന്നാല്‍ ബാലഭാസ്‌കര്‍ എന്നൊരു നിര്‍വചനം കൂടിയുണ്ടാകും. കാരണം ബാലഭാസ്‌കറിനെ ഓര്‍ക്കുമ്പോള്‍ തന്നെ ഒരു ഫ്രെയിമില്‍ എന്ന പോലെ വയലിനും ഒപ്പമുണ്ടാകും. മൂന്നാം വയസില്‍ ബാലുവിന് കിട്ടിയ കളിപ്പാട്ടമായിരുന്നു വയലിന്‍. പിന്നീട് അത് ജിവിതത്തോട് ഇഴചേരുകയായിരുന്നു, ശരീരത്തിലെ ഒരവയവം പോലെ.

ബാലഭാസ്‌കറിന്റെ കയ്യിലിരുന്നാവും പലരും വ്യത്യസ്തമായ വയലിനുകള്‍ കാണുന്നത്. വേദികളില്‍ ബാലു ഇന്ദ്രജാലം തീര്‍ക്കുമ്പോള്‍ ആ നിര്‍വൃതിയില്‍ കണ്ണുനിറയുന്ന എത്രയോ കാണികളെ കാണാം. അത്രമാത്രം ഹൃദ്യമായിരുന്നു ബാലുവിന്റെ സംഗീതം. അത് ഹൃദയങ്ങളെയാണ് ചെന്നുതൊട്ടത്. കേരളത്തില്‍ ആദ്യമായി ഇലക്ട്രിക് വയലിന്‍ പരിചയപ്പെടുത്തിയത് ബാലഭാസ്‌കര്‍ ആയിരുന്നു. ഫ്യൂഷന്‍ സംഗീതത്തിന്റെ അനന്തസാധ്യതകളാണ് ആ മാന്ത്രിക വിരലുകളില്‍ വിരിഞ്ഞത്. എന്നും കേള്‍ക്കാന്‍ കൊതിക്കുന്ന സുന്ദര ഗാനങ്ങള്‍ ബാലു വയലിനില്‍ മീട്ടുമ്പോള്‍ അതില്‍ അലിഞ്ഞ് ഇല്ലാതെയാകുന്നു.

എത്ര സങ്കീര്‍ണമായ സംഗീതവും നിഷ്പ്രയാസം എന്നു തോന്നിപ്പിക്കുന്ന ഭാവത്തോടെയാണ് ബാലഭാസ്‌കര്‍ അവതരിപ്പിച്ചിരുന്നത്. അതിന് അദ്ദേഹം കാരണമായി പറയുന്നത് വയലിനെ തനിക്ക് പേടിയില്ല എന്നാണ്. മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകന്‍ എന്ന വിശേഷണവും ബാലഭാസ്‌കറിന് സ്വന്തമായതും ആ അനായാസഭാവം കാരണമാകും. 'മംഗല്യപ്പല്ലക്ക്' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം ഒരുക്കുമ്പോള്‍ പ്രായം 17. 

ഈസ്റ്റ് കോസ്റ്റിനുവേണ്ടി ഹിറ്റ് റൊമാന്റിക് ആല്‍ബങ്ങള്‍. എന്നാല്‍ വെള്ളിത്തിര ഒരിക്കലും ബാലഭാസ്‌കറിനെ ഭ്രമിപ്പിച്ചില്ല. വയലിനിലെ അനന്തസാധ്യതകള്‍ തന്നെയായിരുന്നു ബാലുവിന്റെ സ്വപ്നം. യേശുദാസ്, കെ.എസ്.ചിത്ര, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ശിവമണി, കലാമണ്ഡലം ഹൈദരലി തുടങ്ങി പ്രമുഖര്‍ക്കൊപ്പം ഇന്ത്യക്കകത്തും പുറത്തുമായി അനേകം സ്റ്റേജ് ഷോകള്‍ പിന്നിട്ടു. 40 വയസിനുള്ളില്‍ ഒരു കലാകാരന്‍ എത്തിപ്പിടിക്കാവുന്ന ഉയരങ്ങള്‍ എല്ലാം കീഴടക്കി മുന്നേറുകയായിരുന്നു.

കണ്ണുകള്‍ പൂട്ടി ചെറുചിരിയോടെ ബാലഭാസ്‌കര്‍ വേദിയില്‍ സംഗീതത്തിന്റെ മായാലോകം തീര്‍ക്കുന്നത് കാണാന്‍ തന്നെ എന്തൊരു ഭംഗിയെന്ന് ലോകമെമ്പാടുമുള്ള പാട്ടാസ്വാദകര്‍ പറഞ്ഞുകൊണ്ടേയിരുന്നു. വേദികളിലും അഭിമുഖങ്ങളിലുമൊക്കെ ലാളിത്യം നിറഞ്ഞ ഭാവമായിരുന്നു ബാലഭാസ്‌കറിന്. പക്ഷേ പറയാനുള്ളത് പലതും തുറന്നു പറയുകയും ചെയ്തിരുന്നു. 

വ്യക്തിപരമായും കലാരംഗത്തും നേരിടേണ്ടിവന്ന പലതിനെ പറ്റിയും ബാലഭാസ്‌കര്‍ തുറന്നു പറഞ്ഞിട്ടുണ്ട്. അങ്ങനെ ആനന്ദിപ്പിച്ച, അമ്പരപ്പിച്ച കലാകാരനാണ് ഇപ്പോള്‍ അറിയുന്ന ഓരോരുത്തരുടെയും മനസ്സില്‍ നോവായി മടങ്ങിയത്. മരണശേഷം ആണ് ഓരോ മലയാളിക്കും അദ്ദേഹം എത്രമാത്രം പ്രിയങ്കരനായിരുന്നു എന്ന് മലയാളം തന്നെ തിരിച്ചറിയുന്നത്. ഇപ്പോള്‍ ആ വയലിന്‍ സംഗീതം കേള്‍ക്കുമ്പോള്‍ ഉള്ളൊന്നു പിടയാത്ത, കണ്ണൊന്നു നിറയാത്തവരായി ആരുമുണ്ടാകില്ല. ഉയരങ്ങളില്‍ നിന്നുയരങ്ങളിലേയ്ക്കുള്ള യാത്ര അവസാനിപ്പിച്ച് വയലിന്‍ മാറോടണച്ച് ബാലഭാസ്‌കര്‍ മടങ്ങിയപ്പോള്‍ മുറിവേറ്റത് അനേകായിരം ഹൃദയങ്ങളിലാണ്.

balabhaskar