തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഓണത്തിന് പ്രവർത്തനസജ്ജമാക്കാനുള്ള നീക്കവുമായി അധികൃതർ. ജൂലൈ രണ്ടാം വാരം മുതൽ സെപ്റ്റംബർ വരെ ട്രയൽ റൺ നടത്താനാണ് അധികൃതരുടെ തീരുമാനം. ട്രയൽ റണ്ണിന്റെ ഭാഗമായി അദാനി തുറമുഖ കമ്പനിയുടെ മുന്ദ്ര തുറമുഖത്തു നിന്നും കണ്ടെയ്നർ നിറച്ച മദർഷിപ്പുകളാണ് ആദ്യ ഘട്ടത്തിൽ വിഴിഞ്ഞത്തേക്കെത്തുക. ട്രയൽ റൺ വിജയകരമായി പൂർത്തിയായ ശേഷം മാത്രമേ തുറമുഖത്തിന്റെ വാണിജ്യപ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഔദ്യോഗികമായി നടത്തൂ.
ട്രയൽ റണ്ണിന്റെ ഭാഗമായി സെപ്റ്റംബർവരെ തുടർച്ചയായി ഇത്തരത്തിൽ ചരക്കുകപ്പലുകൾ തുറമുഖത്തേക്ക് എത്തിക്കും. മുന്ദ്ര തുറമുഖത്തുനിന്ന് മദർ ഷിപ്പിലെത്തുന്ന ചരക്ക് ഇവിടെ ഇറക്കിവെച്ചശേഷം ചെറിയ കപ്പലുകളെത്തിച്ച് തിരികേ ചരക്കുകയറ്റി ട്രാൻസ്ഷിപ്‌മെന്റും ആരംഭിക്കും. ചരക്കുകപ്പൽ എത്തുന്നതുമായി ബന്ധപ്പെട്ട് കസ്റ്റോഡിയൻ കോഡ് അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. സാങ്കേതികമായി ലഭിക്കേണ്ട മറ്റ് അനുമതികളും ഇമിഗ്രേഷൻ, കസ്റ്റംസ് ഓഫീസുകളും പ്രവർത്തിച്ചുതുടങ്ങുന്നതിനുള്ള നടപടിക്രമങ്ങളും പൂർത്തിയായിവരുകയാണ്. രാജ്യത്തെ ആദ്യത്തെ സെമി ഓട്ടോമേറ്റഡ് ക്രെയിനുകളാണ് വിഴിഞ്ഞത്ത് സ്ഥാപിച്ചത്.
കപ്പലെത്തുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്ക് സർക്കാർ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് (വിസിൽ) അധികൃതരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്കായിരിക്കും ട്രയൽ റണ്ണിന്റെ തീയതി നിശ്ചയിക്കുക.
നേരത്തേ ഡിസംബറിൽ തുറമുഖം കമ്മിഷനിങ് ചെയ്യാനാകുമെന്നാണ് അദാനി ഗ്രൂപ്പ് സർക്കാരിനെ അറിയിച്ചിരുന്നത്. എന്നാൽ ഓണത്തിന് വിഴിഞ്ഞം തുറമുഖം ഔദ്യോഗികമായി പ്രവർത്തനസജ്ജമാക്കാനാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര ഷിപ്പിങ് കമ്പനികളുമായി വാണിജ്യ ഇടപാടുകളെക്കുറിച്ച് അദാനി തുറമുഖ അധികൃതർ ചർച്ച ആരംഭിച്ചിട്ടുണ്ട്.