/kalakaumudi/media/media_files/2025/05/04/89Nvby0WSUzJRUzL6wpW.jpeg)
വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡ് നാവായിക്കുളം - തേക്കട സെക്ഷൻ പരിസ്ഥിതി അനുമതി വൈകും.സ്റ്റേറ്റ് എൻവയൺമെന്റ് ഇംപാക്ട് അസസ്മെൻ്റ് അതോറിറ്റിയുടെ (എസ്ഇഐഎഎ) ആണ് റോഡിന് പരിസ്‌ഥിതി അനുമതി നൽകേണ്ടത്. എന്നാൽ കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞ മാസം അവസാനിച്ചു. പുതിയ കമ്മിറ്റി നിലവിൽ രൂപീകരിച്ചിട്ടില്ല. പരിസ്‌ഥിതി ആഘാത പഠനം സംബന്ധിച്ച് ഒരു വർഷം മുൻപ് എസ്ഇഐഎഎ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഈ ചോദ്യങ്ങൾക്ക് കമ്മിറ്റിയുടെ കാലാവധി അവസാനിക്കുന്നതിനു തൊട്ടുമുൻപാണു ദേശീയപാത അതോറിറ്റി മറുപടി നൽകിയത്.
പുതിയ കമ്മിറ്റി ചുമതലയേൽക്കുന്നതു വരെ കാത്തിരിക്കാതെ കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി വകുപ്പ് സ്പെഷൽ സെക്രട്ടറി മിർ മുഹമ്മദലി കേന്ദ്രത്തിനു കത്തയച്ചു. പദ്ധതി ആരംഭിക്കാൻ പരിസ്‌ഥിതി അനുമതി ആവശ്യമാണ്. എന്നാൽ, പദ്ധതിക്കായി ഇതിനകം ദേശീയപാത അതോറിറ്റി ഏറ്റെടുത്ത ഭൂമിക്കായി രേഖകൾ കൈമാറിയ ഭൂവുടമകൾക്കു നഷ്ടപരിഹാരം നൽകാൻ നിയമപരമായി തടസ്സമില്ല. പക്ഷേ, പദ്ധതിക്ക് അംഗീകാരം ലഭിച്ച ശേഷം നഷ്ടപരിഹാരം നൽകിയാൽ മതിയെന്ന പിടിവാശിയിലാണ് ദേശീയപാത അതോറിറ്റി. ഇതോടെ കഷ്‌ടത്തിലായത് ഭൂവുടമകളാണ്. സർക്കാരിൽ നിന്ന് ലഭിക്കുന്ന നഷ്‌ടപരിഹാരം പ്രതീക്ഷിച്ചു പലരും മറ്റിടങ്ങളിൽ ഭൂമി വാങ്ങാനും കെട്ടിടം നിർമിക്കാനും തുടങ്ങിയിരുന്നു. നഷ്ട പരിഹാരം ലഭിക്കുമ്പോൾ തിരികെയടക്കാമെന്നു കരുതി ബാങ്ക് വായ്പയെടുത്തവർ വരെയുണ്ട്.