ഷെൻഹുവാ-34 കപ്പൽ
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ചരക്കുകളുടെ കയറ്റിയിറക്കലിനായി സ്ഥാപിക്കുന്ന 32 ക്രെയിനുകളിൽ നാലെണ്ണംകൂടി തുറമുഖത്ത് എത്തിച്ചു. ഇനി കൊളംബോയിൽനിന്ന് ഈ മാസം ഒരു യാർഡ് ക്രെയിൻകൂടി എത്തിക്കുന്നതോടെ 32 ക്രെയിനുകളുമാകുമെന്ന് തുറമുഖ കമ്പനി അധികൃതർ അറിയിച്ചു. ജൂൺ പകുതിയോടെയാണ് ചരക്കുകളുടെ കയറ്റിയിറക്കലിനുളള ട്രയൽ റൺ നടത്തുക.
വ്യാഴാഴ്ച രാവിലെയോടെ ചൈനയിൽനിന്ന് ഷെൻഹുവാ-34 എന്ന കപ്പലിലാണ് നാലു ക്രെയിനുകൾ കൂടി എത്തിച്ചത്. ക്രെയിനുകളുമായി എത്തുന്ന ഏഴാമത്തെ കപ്പലാണിത്. പുറംകടലിൽനിന്ന് കപ്പലിനെ വാട്ടർ ലൈൻ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക് കമ്പനിയുടെ സാങ്കേതിക സഹായത്തോടെ ടഗ്ഗുകള്‍ ഉപയോഗിച്ച് കപ്പലിനെ സുരക്ഷിതമായി ബെർത്തിലടുപ്പിച്ചു. ജൂൺമാസം പകുതിയോടെ തുറമുഖത്ത് രണ്ട് കൂറ്റൻ ബാർജുകൾ എത്തിച്ചാണ് ആദ്യമായി ചരക്കുകളുടെ കയറ്റിയിറക്കൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തുക. തുടർന്ന് ഈ ബാർജുകളിൽ കണ്ടെയ്‌നറുകൾ അടുക്കി ബെർത്തിന് സമീപമെത്തിക്കും.
24 -യാർഡ് ക്രെയിനുകളും എട്ട് ഷിപ്പ് ടു ഷോർ ക്രെയിനുകളുമാണ് തുറമുഖത്ത് സ്ഥാപിക്കുക. മൂന്ന് കിലോമീറ്റർ ദൂരത്തിലുളള പുലിമുട്ട് അടക്കമുളള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതും ആവശ്യമായ ക്രെയിനുകളും എത്തിച്ചതോടെ ചരക്കുകളുടെ കയറ്റിയിറക്കൽ നടത്താനാവുമെന്നും കമ്പനി അധികൃതർ പറഞ്ഞു. തുറമുഖ കമ്പനിയുടെ സാങ്കേതിക സംഘത്തിന്റെ സഹായത്തോടെ വ്യാഴാഴ്ചയെത്തിയ ക്രെയിനുകളും ഉടനെ സജ്ജമാക്കും. തുടർന്ന് ക്രെയിനുകള്‍ ഉപയോഗിച്ച് ചരക്കുകളുടെ കയറ്റിയിറക്കൽ നടത്തുന്നതിനുളള ട്രയൽ റണ്ണും നടത്തും.