ഇന്ന് തൊട്ട് ഇനി എന്നും കേരളത്തിന്റെ വികസന മുഖമാകാൻ വിഴിഞ്ഞം പദ്ധതി

റോഡ്, റെയിൽ സൗകര്യങ്ങൾ കൂടി സർക്കാർ വേഗത്തിൽ കൊണ്ടുവന്നാൽ പിടിച്ചുകെട്ടാൻ കഴിയാത്ത വേഗത്തിൽ വിഴിഞ്ഞം കുതിക്കും. പ്രത്യേക സാമ്പത്തിക മേഖലയായി കണക്കാക്കി ഒട്ടേറെ ഇളവുകളും സർക്കാർ വിഴിഞ്ഞം തുറമുഖത്തു നടപ്പാക്കേണ്ടതുണ്ട്.

author-image
Anitha
Updated On
New Update
aqdhjqahj

തിരുവനന്തപുരം: ചെറിയൊരു തീരദേശ ഗ്രാമത്തിൽ ഒരു തുറമുഖം വന്നപ്പോൾ ആ നാടിനുണ്ടായ അദ്ഭുതാവഹമായ മാറ്റത്തിനുള്ള തെളിവായി പൊതുവേ ചൂണ്ടിക്കാട്ടുന്ന തുറമുഖ നഗരമാണ് ചൈനയിലെ ഷെൻഷെൻ. വികസിച്ചു വികസിച്ച് 260 ചതുരശ്ര കിലോമീറ്ററോളം വ്യാപ്തിയിൽ ആ തുറമുഖം വളർന്നു. എല്ലാ തരത്തിലും അനുയോജ്യമായ സ്ഥാനം, സർക്കാർ നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങൾ, അനുബന്ധ സൗകര്യ വികസനങ്ങൾക്കായുള്ള നിക്ഷേപങ്ങൾ എന്നിവയാണ് ഷെൻഷെൻ തുറമുഖത്തെ ലോക വ്യാപാര ഹബ്ബാക്കി മാറ്റിയത്.

ഷെൻഷെന്നിനോട് എല്ലാ തരത്തിലും താരതമ്യം ചെയ്യാൻ കഴിയുന്ന തുറമുഖമാണ് വിഴിഞ്ഞം. റോഡ്, റെയിൽ സൗകര്യങ്ങൾ കൂടി സർക്കാർ വേഗത്തിൽ കൊണ്ടുവന്നാൽ പിടിച്ചുകെട്ടാൻ കഴിയാത്ത വേഗത്തിൽ വിഴിഞ്ഞം കുതിക്കും. പ്രത്യേക സാമ്പത്തിക മേഖലയായി കണക്കാക്കി ഒട്ടേറെ ഇളവുകളും സർക്കാർ വിഴിഞ്ഞം തുറമുഖത്തു നടപ്പാക്കേണ്ടതുണ്ട്. ഭരണസിരാ കേന്ദ്രമെന്നതിനപ്പുറം മറ്റൊന്നും കൊണ്ട് അധികം അടയാളപ്പെടുത്തിയിട്ടില്ലാത്ത തലസ്ഥാനത്തെ വ്യാപാര, വ്യവസായ തലസ്ഥാനമെന്ന പദവിയിലേയ്ക്കു നങ്കൂരമിട്ടുറപ്പിക്കുകയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ വരവോടെ. 

തുറമുഖം പൂർണതോതിൽ പ്രവർത്തനം തുടങ്ങുന്നതോടെ വർഷം 400 കോടിയോളം രൂപ നികുതി അടക്കമുള്ള ഇനങ്ങളിൽ സംസ്ഥാന സർക്കാരിനു ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സർക്കാരിന് ഇതു വലിയ ആശ്വാസമാണ്. 2027 ൽ തുറമുഖം പൂർണ സജ്ജമാകുന്നതോടെ 30 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനാകും. കൊളംബോ, ദുബായ് ജബൽഅലി, സിംഗപ്പൂർ തുറമുഖങ്ങളെ ആശ്രയിക്കുന്ന കപ്പലുകളിൽ മുക്കാൽ പങ്കും അതോടെ വിഴിഞ്ഞത്തേക്കു വരുമെന്നാണു കണക്കുകൂട്ടൽ. തുറമുഖത്തിനു വർഷം 2,500 കോടിയുടെ വരുമാനമാണു പ്രതീക്ഷിക്കുന്നത്. കരാർ പ്രകാരം 15–ാം വർഷം മുതലാണു സർക്കാരിനു ലാഭവിഹിതം കിട്ടുകയെങ്കിലും അതിനു മുൻപുതന്നെ നികുതി വരുമാനം ലഭിച്ചുതുടങ്ങും.

കപ്പലുകളിൽനിന്നു തുറമുഖം ഇൗടാക്കുന്ന ഫീസ്, കണ്ടെയ്നർ കൈകാര്യം ചെയ്യുന്നതിനുള്ള നിരക്കുകൾ, ഇന്ധനം നിറയ്ക്കുന്നതിനുള്ള ചെലവ് തുടങ്ങിയവയുടെ ജിഎസ്ടിയാണ് സർക്കാരിനുള്ള മുഖ്യ വരുമാനം. മിക്ക ഇടപാടുകൾക്കും 18% ആണു ജിഎസ്ടി. ഇതു കേന്ദ്രവും സംസ്ഥാനവും തുല്യമായി വീതിച്ചെടുക്കും. തുറമുഖത്തേക്ക് എത്തുന്ന യന്ത്രങ്ങൾക്കും മറ്റുമുള്ള ഐജിഎസ്ടിയാണു മറ്റൊരു മുഖ്യവരുമാനം. ആദ്യഘട്ടത്തിൽ 3 ക്രെയിനുകൾ എത്തിച്ചപ്പോൾ തന്നെ 30 കോടി രൂപ ജിഎസ്ടിയായി സർക്കാരിനു ലഭിച്ചിരുന്നു.

കഴിഞ്ഞ മാർച്ച് 31 വരെ 258 കപ്പലുകൾ തുറമുഖത്ത് വന്നുപോയി. അതിൽ നിന്ന് അദാനി ഗ്രൂപ്പിനു യൂസർഫീ ഇനത്തിൽ ലഭിച്ചത് 243 കോടി രൂപയാണ്. തുറമുഖത്ത് കപ്പലുകൾ വന്നുപോകുന്നതിനുള്ള ജിഎസ്ടി ഇനത്തിൽമാത്രം സർക്കാരിന് 2024 ജൂലൈ മുതൽ കഴിഞ്ഞ മാർച്ച് 31 വരെ 43.74 കോടി രൂപ ലഭിച്ചു. തുറമുഖം വികസിക്കുന്നതിനൊപ്പം തിരുവനന്തപുരത്തും സമീപജില്ലകളിലും പലതരം വ്യാപാരങ്ങൾ വർധിക്കും. പണവിനിമയം പെരുകും. ഇതുവഴിയുണ്ടാകുന്ന നികുതി വരുമാനവും അധിക വരുമാനമായി എത്തും. 

വിഴിഞ്ഞത്തിനൊപ്പം നാടിനെയും വളരാൻ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ കിഫ്ബിയും സർക്കാരും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണ് ഇൻഡസ്ട്രിയൽ ആൻഡ് ഇക്കണോമിക് ഗ്രോത്ത് ട്രയാംഗിൾ. വിഴിഞ്ഞത്തു നിന്നു തുടങ്ങി തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ 1,456 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ വിഴിഞ്ഞം–കൊല്ലം–പുനലൂർ വ്യവസായ സാമ്പത്തിക വളർച്ചാ മുനമ്പ് പദ്ധതിയിലൂടെ 3 വർഷത്തിനുള്ളിൽ 3 ലക്ഷം കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരികയാണു ലക്ഷ്യം. ഇതിനായി ആദ്യം ഘട്ട സ്ഥലമേറ്റെടുപ്പിന് 1,000 കോടി രൂപ മാറ്റിവച്ചിട്ടുണ്ടെങ്കിലും സ്ഥലമേറ്റെടുപ്പ് തുടങ്ങിയിട്ടില്ല. 

സർക്കാർ പരമാവധി ഭൂമി ഏറ്റെടുത്ത് ഓരോ പ്രദേശത്തെയും പരമ്പരാഗതവും നൂതനവുമായ വ്യവസായ സംരംഭങ്ങൾക്ക് അവസരം ഒരുക്കും. സാധ്യതാ പഠനങ്ങൾ, ഫണ്ടിങ് ലഭ്യമാക്കൽ, വ്യവസായ സ്ഥാപനങ്ങളും ഉടമകളുമായി കരാറുണ്ടാക്കൽ, റോഡുകൾ അടക്കമുള്ള അടിസ്ഥാന സൗകര്യ വികസനം തുടങ്ങി ഘട്ടം ഘട്ടമായാണു പദ്ധതി നടപ്പാക്കുന്നത്. ഗതാഗത, ലോജിസ്റ്റിക്സ്, വ്യവസായ പാർക്കുകൾ സംയോജിപ്പിച്ചാണ് ഗ്രോത്ത് ട്രയാംഗിൾ നടപ്പാക്കുക. പ്രധാന ഹൈവേകൾക്കും റെയിൽ ശൃംഖലകൾക്കും സമീപമുള്ള പ്രദേശങ്ങളിലെ പ്രത്യേകതകൾ പരിശോധിക്കും. 

തുടർന്ന്, ആഗോളതലത്തിൽ മത്സരിക്കാൻ കഴിയുന്ന സ്മാർട് ഇൻഡസ്ട്രിയൽ ഇക്കോ സിസ്റ്റം വികസിപ്പിക്കും. ഈ മേഖലകളിൽ നിന്ന് ചരക്കുകളുടെയും സേവനങ്ങളുടെയും തുറമുഖത്തേക്കുള്ള ഒഴുക്ക് ഉറപ്പാക്കും. ഇതിനായി നിലവിലെ റോഡ്, റെയിൽ ശൃംഖലകൾ മെച്ചപ്പെടുത്തും. ഇതുവഴി കണക്ടിവിറ്റിയും പ്രാദേശിക സാമ്പത്തിക വികസനവും കൂടുതൽ മെച്ചപ്പെടും. ഇതൊക്കെ വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണം ആരംഭിക്കുന്നതിനൊപ്പം തുടങ്ങേണ്ട പ്രവർത്തനങ്ങളായിരുന്നു. എന്നാൽ, വൈകിയെങ്കിലും സർക്കാർ രംഗത്തിറങ്ങിയതിൽ ആശ്വസിക്കാം. വിഴിഞ്ഞത്തെ പ്രത്യേക സാമ്പത്തിക മേഖലയാക്കി മാറ്റുന്ന കാര്യം സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണ്. ഇതിനായി വൈകാതെ നിയമവും കൊണ്ടുവരും.

Vizhinjam international seaport india