കുതിച്ചുയരാന്‍ വിഴിഞ്ഞം; തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മാണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തുറമുഖത്തുനിന്ന് ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്ന എക്സിം കാര്‍ഗോ സേവനങ്ങളുടെയും ദേശീയപാത ബൈപാസിലേക്ക് നിര്‍മിച്ച പുതിയ പോര്‍ട്ട് റോഡിന്റെയും ഉദ്ഘാടനവും അനുബന്ധമായി നടന്നു

author-image
Biju
New Update
thujra

തിരുവനന്തപുരം: സമുദ്രമാര്‍ഗമുള്ള വ്യാപാരത്തിന്റെയും ചരക്കുനീക്കത്തിന്റെയും കേന്ദ്രമായി കേരളവും ഇന്ത്യയും മാറുന്ന ചരിത്രനിമിഷങ്ങളുടെ തുടര്‍ച്ചയ്ക്ക് അറബിക്കടലോരം സാക്ഷിയായി. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 

ഇന്ന് വൈകിട്ട് നാലിന് വിഴിഞ്ഞത്ത് നടന്ന ചടങ്ങിലാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. തുറമുഖത്തുനിന്ന് ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്ന എക്സിം കാര്‍ഗോ സേവനങ്ങളുടെയും ദേശീയപാത ബൈപാസിലേക്ക് നിര്‍മിച്ച പുതിയ പോര്‍ട്ട് റോഡിന്റെയും ഉദ്ഘാടനവും അനുബന്ധമായി നടന്നു.

ഒന്നാംഘട്ടത്തില്‍ 8,867 കോടിരൂപയായിരുന്നു പദ്ധതിച്ചെലവ്. 10,000 കോടിരൂപയിലധികം നിക്ഷേപമുള്ള രണ്ടാംഘട്ടം പൂര്‍ത്തിയാകുമ്പോള്‍ മൊത്തംനിക്ഷേപം 18,000 കോടിയായി ഉയരും. തുറമുഖത്തിന്റെ വാര്‍ഷികശേഷി 15 ലക്ഷം ടിഇയുവില്‍നിന്ന് 50 ലക്ഷം ടിഇയുവായി വര്‍ധിക്കും. നിലവിലുള്ള ബെര്‍ത്ത് 800 മീറ്ററാണ്. 2000 മീറ്ററായി വികസിപ്പിക്കുന്നതോടെ രാജ്യത്തെ നീളംകൂടിയ കണ്ടെയ്‌നര്‍ ബെര്‍ത്തെന്ന നേട്ടവും സ്വന്തമാകും. 2.96 കിലോമീറ്റര്‍ പുലിമുട്ട് 920 മീറ്റര്‍കൂടി നിര്‍മിച്ച് 3.88 കിലോമീറ്ററാക്കും.

ഒന്നാംഘട്ടത്തില്‍ നിര്‍മിച്ച പുലിമുട്ട് രാജ്യത്തെ ഏറ്റവും ആഴംകൂടിയതാണ്. ബ്രേക്ക് വാട്ടര്‍ മൂന്ന് കിലോമീറ്ററില്‍നിന്ന് നാലുകിലോമീറ്ററാക്കും. റെയില്‍വേ യാര്‍ഡ്, മള്‍ട്ടി പര്‍പ്പസ് ബെര്‍ത്ത്, ലിക്വിഡ് ടെര്‍മിനല്‍, ടാങ്ക് ഫാം എന്നിവയും രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടും. തുടര്‍വികസനത്തിന് ഭൂമി ഏറ്റെടുക്കേണ്ടതില്ല. 50 ഹെക്ടറോളം കടല്‍ നികത്തും.