ശിവഗിരി മഹാസമാധി സന്നിധിയിലെ മുത്തശ്ശി പ്ലാവിന് വ്യക്ഷായുർവേദചികിത്സ ഒരുക്കി

പ്ലാവിന്റെ തടിയിൽ മണ്ണ് കുഴച്ചുപൊത്തിയശേഷം തുണി കൊണ്ട് ചുറ്റിക്കെട്ടി ജൈവമിശ്രിതം വൃക്ഷച്ചുവട്ടിൽ തളിക്കുകയും തടിയിൽ പാൽ സ്‌പ്രേ ചെയ്യുകയുമാണ് ചികിത്സാ രീതി

author-image
Devina
New Update
shivagi

ശിവഗിരി: പവിത്രമായ ശിവഗിരി മഹാസമാധി സന്നിധിയിൽവളരെക്കാലമായി  ആയിരങ്ങൾക്ക് തണലും ആശ്വാസവും നൽകിവരുന്ന
മുത്തശ്ശി പ്ലാവിന് പരിസ്ഥിതി പ്രവർത്തകനും വൃക്ഷവൈദ്യനുമായ കെ.ബിനുവിന്റെ നേതൃത്വത്തിൽ വ്യക്ഷായുർവേദചികിത്സ നൽകി.  
ഗുരുസ്മരണയോടെയും പ്രത്യേക പ്രാർത്ഥനയോടെയുമാണ് ചടങ്ങുകൾ ആരംഭിച്ചത്. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ മുത്തശ്ശി പ്ലാവിന് മരുന്ന് പുരട്ടിക്കൊണ്ട് ചികിത്സയ്ക്ക് തുടക്കം കുറിച്ചു. മനുഷ്യ സമൂഹത്തെ സ്നേഹിച്ചത് പോലെ പ്രകൃതിയെയും സംരക്ഷിക്കുകയാണ് ഗുരുദേവൻ ചെയ്തതെന്നും മനുഷ്യന്റെ ആരോഗ്യത്തിന് എന്നപോലെ വൃക്ഷങ്ങൾക്കും ചികിത്സയുണ്ടെന്നും സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.

122 വർഷം പഴക്കവും നല്ല കായ്ഫലമുണ്ടായിരുന്ന പ്ലാവിന്റെ ശിഖരങ്ങൾക്ക് ഉണക്ക് ബാധിച്ചതോടെയാണ് ദീർഘകാല സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി  സുഖചികിത്സ നടത്താൻ മഠം തീരുമാനിച്ചത്. ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ  അനുഗ്രഹപ്രഭാഷണം നടത്തി. പാടത്തെ മണ്ണ്, ചെളി, മരം നിൽക്കുന്ന സ്ഥലത്തെ മണ്ണ്, ചിതൽപ്പുറ്റ്, വിഴാലരി, പശുവിൻ പാൽ, ചാണകം, എള്ള്, ചെറുതേൻ, നെയ്യ്, കദളിപ്പഴം, ശർക്കര, രാമച്ചപ്പൊടി എന്നിവ ചേർത്ത് പതിനാലിലധികം ഔഷധക്കൂട്ടുകൾ കുഴച്ച് മരത്തിൽ തേച്ചുപിടിപ്പിക്കുകയാണ് ചെയ്യുന്നത്.

പ്ലാവിന്റെ തടിയിൽ മണ്ണ് കുഴച്ചുപൊത്തിയശേഷം തുണി കൊണ്ട് ചുറ്റിക്കെട്ടി ജൈവമിശ്രിതം വൃക്ഷച്ചുവട്ടിൽ തളിക്കുകയും തടിയിൽ പാൽ സ്‌പ്രേ ചെയ്യുകയുമാണ് ചികിത്സാ രീതി.  കഴിഞ്ഞദിവസം ശിവഗിരി മഠത്തിൽ എത്തിച്ചേർന്ന ഭക്തർക്കും പ്ലാവിൽ മരുന്നു പുരട്ടുവാനുള്ള നിയോഗം സിദ്ധിച്ചുകോട്ടയം പാലായിലെ കരുണാ ആശുപത്രി ഉടമ ഡോ. സതീഷ് ബാബുവാണ് വഴിപാടായി ചികിത്സാചെലവ് വഹിച്ചത് .