നീറുന്ന നോവ്; വയനാട് ദുരന്തത്തിന് ഒരാണ്ട്

മുണ്ടക്കൈ - ചൂരല്‍മല ദുരന്തത്തിന് ഒരാണ്ട് പൂര്‍ത്തിയാകുമ്പോള്‍ അതിജീവിതര്‍ക്കായി ഒരുക്കുന്ന ടൗണ്‍ഷിപ്പിന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ 410 വീടുകളില്‍ 1662 പേര്‍ക്കാണ് തണലൊരുങ്ങുന്നത്.

author-image
Biju
New Update
nov

കല്‍പ്പറ്റ: ചുറ്റും ഇരുട്ട്... പാറകള്‍ പൊട്ടുന്ന ശബ്ദം... അധികം പറഞ്ഞുപോകേണ്ടതില്ല. കഴിഞ്ഞ വര്‍ഷം ഇതേദിവസം നടന്ന കാര്യങ്ങള്‍ ടെലിവിഷനുകള്‍ ഓര്‍ത്തെടുക്കുമ്പോള്‍ ഓര്‍മ്മയില്‍ പോലും സൂക്ഷിക്കാന്‍ കഴിയാത്ത ദിവസത്തേക്കുറിച്ചാണ് വയനാട്ടിലെ ചൂരന്‍മലയിലും മുണ്ടക്കൈയിലും ദുരന്തത്തിന്റെ ബാക്കിപത്രമായവരുടെ വാക്കുകള്‍. 

മുണ്ടക്കൈ - ചൂരല്‍മല ദുരന്തത്തിന് ഒരാണ്ട് പൂര്‍ത്തിയാകുമ്പോള്‍ അതിജീവിതര്‍ക്കായി ഒരുക്കുന്ന ടൗണ്‍ഷിപ്പിന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ 410 വീടുകളില്‍ 1662 പേര്‍ക്കാണ് തണലൊരുങ്ങുന്നത്.

അഞ്ച് സോണുകളിലായി നിര്‍മ്മിക്കുന്ന 410 വീടുകളില്‍ ആദ്യ സോണില്‍ 140, രണ്ടാം സോണില്‍ 51, മൂന്നാം സോണില്‍ 55, നാലാം സോണില്‍  51, അഞ്ചാം സോണില്‍ 113 എന്നിങ്ങനെയാണ് വീടുകളുണ്ടാവുക. പ്രകൃതി ദുരന്തങ്ങള്‍ അതിജീവിക്കാന്‍ സാധിക്കും വിധം 1000 ചതുരശ്രയടിയില്‍ ഒറ്റ നിലയില്‍ പണിയുന്ന കെട്ടിടം ഭാവിയില്‍ ഇരു നില നിര്‍മ്മിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ട് മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവ വീടിന്റെ ഭാഗമാണ്.

വീടുകള്‍ക്ക് പുറമെ പൊതു റോഡ്, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവയും ടൗണ്‍ഷിപ്പില്‍ ഉണ്ടാവും.  ആരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി, ഫാര്‍മസി, പരിശോധന-വാക്സിനേഷന്‍-ഒബ്സര്‍വേഷന്‍ മുറികള്‍, ഒപി, ടിക്കറ്റ് കൗണ്ടര്‍ സൗകര്യങ്ങള്‍ സജ്ജീകരിക്കും. പൊതു മാര്‍ക്കറ്റില്‍ കടകള്‍, സ്റ്റാളുകള്‍, ഓപ്പണ്‍ മാര്‍ക്കറ്റ്, കുട്ടികള്‍ക്ക് കളി സ്ഥലം, പാര്‍ക്കിങ് എന്നിവ ഒരുക്കും. മര്‍ട്ടി പര്‍പ്പസ് ഹാള്‍, കളി സ്ഥലം, ലൈബ്രറി, സ്പോട്സ് ക്ലബ്ബ്, ഓപ്പണ്‍ എയര്‍ തിയേറ്റര്‍ എന്നിവ കമ്മ്യൂണിറ്റി സെന്ററില്‍ നിര്‍മ്മിക്കും.

ഏപ്രില്‍ 11ന് എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുത്തതിന്റെ തൊട്ടടുത്ത ദിവസം മുതല്‍ വീട് നിര്‍മാണം സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. കല്‍പ്പറ്റ വില്ലേജിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ബ്ലോക്ക് 19, റീ സര്‍വ്വെ നമ്പര്‍ 88 ലെ 64.4705 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തത്. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനായി 43.77 കോടി രൂപ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന്റെ അക്കൗണ്ടില്‍ കെട്ടിവെച്ചാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തത്. ഹൈക്കോടതി  ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 26 കോടി രൂപ ആദ്യം കെട്ടിവെച്ചു. എന്നാല്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉടമകള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ അധിക നഷ്ടപരിഹാര തുകയായ 17.77 കോടി രൂപ കൂടി കോടതിയില്‍ കെട്ടിവെച്ചു.

ദുരന്തത്തില്‍ മരണപ്പെട്ട 298 പേരില്‍ 220 പേരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി സംസ്ഥാന ദുരന്ത നിവാരണ നിധി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയില്‍ നിന്ന് ആറ് ലക്ഷം വീതം 13.21 കോടി (132190000) രൂപ വിതരണം ചെയ്തു. അടിയന്തര മരണാനന്തര ധനസഹായമായി 1036 കുടുംബങ്ങള്‍ക്ക് 10000 രൂപ വീതം 1.03 (10360000) കോടി രൂപയും നല്‍കി.

അതിജീവിതര്‍ക്ക് താത്ക്കാലിക ജീവനോപാധിയായി സംസ്ഥാന സര്‍ക്കാര്‍ 11087 ഗുണഭോക്താക്കള്‍ക്ക് ആറ് ഘട്ടങ്ങളിലായി നല്‍കിയത് 10.09 (10,09,98,000) കോടി രൂപയാണ്. ദുരന്തം നടന്ന ഒരാഴ്ചയ്ക്കകം ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ  10 പേര്‍ക്ക് 5,54,000 രൂപയും ഒരാഴ്ചയില്‍ കൂടുതല്‍ പരിക്കേറ്റ് ചികിത്സയിലുണ്ടായ 27 പേര്‍ക്ക് 17,82,000 രൂപയും അടിയന്തര സഹായമായി നല്‍കി. അപ്രതീക്ഷിത ദുരന്തത്തില്‍ തൊഴിലും ജീവനോപാധിയും നഷ്ടമായവര്‍ക്ക് ഒരു കുടുംബത്തിലെ മുതിര്‍ന്ന രണ്ടു വ്യക്തികള്‍ക്ക് ദിവസം 300 രൂപ പ്രകാരം 18000 രൂപ വീതം നല്‍കുന്നുണ്ട്. താത്ക്കാലിക പുനരധിവാസ സംവിധാനത്തിന്റെ ഭാഗമായി 2024 ഓഗസ്റ്റ് മുതല്‍ 2025 ജൂണ്‍ വരെ വാടക ഇനത്തില്‍ 4.3 കോടി (4,34,14,200) രൂപ നല്‍കി. 795 കുടുംബങ്ങള്‍ക്കാണ് താത്ക്കാലിക പുനരധിവാസം ഒരുക്കും.

 

Wayanad landslide