കൽപ്പറ്റ: രക്ഷാപ്രവർത്തനത്തിനായി പോയി സൂചിപ്പാറയിൽ കുടുങ്ങിയ 3 യുവാക്കളെയും സൈന്യം രക്ഷപ്പെടുത്തി. കാലിന് പരിക്കേറ്റ രണ്ട് യുവാക്കളെ എയർലിഫ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ പിന്നീട് ചൂരൽ മലയിലേക്ക് എത്തിച്ചു.
പോത്തുകല്ല് മുണ്ടേരി സ്വദേശികളായ സാലി, റിയാസ്, മുഹ്‌സിൻ എന്നിവരാണ് ഇന്നലെ വൈകീട്ട് സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം പാറയിൽ കുടുങ്ങിയത്. ചാലിയാർ പുഴ കടന്നാണ് ഇവർ വയനാട്ടിലേക്ക് പോയത്. ഇവരിൽ രണ്ട് പേരെ എയർലിഫ്റ്റ് ചെയ്താണ് രക്ഷപ്പെടുത്തിയത്.
ഇന്ന് മൃതദേഹങ്ങൾ തേടിയെത്തിയവരാണ് ഇവരെ കണ്ടെത്തിയത്. തുടർന്ന് വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. ഒരാൾ മറുകരയിലേക്ക് നീന്തിയെത്തി. അതിസാഹസികമായിട്ടാണ് ദൗത്യസംഘം ഇവരെ രക്ഷിച്ചത്. പരിശോധനക്ക് ശേഷം ഇവർക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്ന് അധികൃതർ അറിയിച്ചു.
ഇവരിൽ രണ്ട് പേരുടെ കാലിന് പരിക്കേറ്റിരുന്നു. കൂടാതെ ശക്തമായ മഴയും കോടയും മൂലം ഇവർ അവശരായിരുന്നു. ആദ്യം പൊലിസിന്റെ സംഘമാണ് ഇവിടേക്ക് എത്തിയത്. അവരെ വടം ഉപയോഗിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അങ്ങനെയാണ് എയർലിഫ്റ്റ് ചെയ്യാൻ തീരുമാനിച്ചത്.