വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ മരിച്ച തിരിച്ചറിയാൻ കഴിയാത്ത 67 മൃതദേഹങ്ങൾ പുത്തുമലയിലെ ഹാരിസൺ മലയാളം ലിമിറ്റഡിന്റെ സ്ഥലത്ത് സംസ്കരിക്കും. സംസ്കാരം നടത്താൻ നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് റവന്യു ഉദ്യോഗസ്ഥർ സർവേ നടത്തി. 64 സെന്റ് സ്ഥലമാണ് അളന്നു തിട്ടപ്പെടുത്തിയത്. 200 മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള സ്ഥലമാണ് ഹാരിസൺ മലയാളത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
മൃതശരീരങ്ങൾ സമീപ പഞ്ചായത്തുകളിലെ പൊതുശ്മശാനങ്ങളിൽ തീരുമാനിക്കാനായിരുന്നു ആദ്യത്തെ തീരുമാനം. എന്നാൽ എതിർപ്പ് ഉയർന്നതോടെ ഈ തീരുമാനം മാറ്റുകയായിരുന്നു. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവ് ഉടൻ ഇറക്കും. 67 മൃതദേഹങ്ങൾ ഹാരിസൺ മലയാളത്തിൻ്റെ സ്ഥലത്ത് ഇന്ന് തന്നെ സംസ്കരിക്കും. സർവമത പ്രാർത്ഥനയോടെ സംസ്കാരം നടത്താനാണ് തീരുമാനമായിരിക്കുന്നത്.