/kalakaumudi/media/media_files/ztZVEurFnojFm0PtEZxT.jpg)
മേപ്പാടി: വയനാട്ടിലെ മുണ്ടക്കെ-ചൂരൽമല ഉരുൾ പൊട്ടലിൽ 250ലേറെ മരണം. 280 പേർ മരിച്ചതായാണ് അനൗദ്യോഗിക വിവരം. ഇതിൽ 96 പേരെയാണ് തിരിച്ചറിഞ്ഞത്. കൂടുതൽ പേരെ തിരിച്ചറിഞ്ഞുവരികയാണ്. 240ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. മരണസംഖ്യ ഉയരാനാണ് സാധ്യത.
അതേസമയം, ദുരന്തഭൂമിയിൽ മൂന്നാംദിനം രക്ഷാപ്രവർത്തനം സജീവമായി തുടരുകയാണ്. സൈന്യത്തിൻറെ നേതൃത്വത്തിൽ താൽക്കാലിക ബെയ്‍ലി പാലം നിർമാണം ഇന്നലെ രാത്രിയും തുടർന്നു. ഇന്ന് പാലം പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷ. 24 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികൾ എത്തിക്കാനാവും. ചൂരൽമല അങ്ങാടിയോട് ചേർന്നുള്ള കോൺക്രീറ്റ് പാലം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയതോടെയാണ് ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ ഒറ്റപ്പെട്ടത്.
മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനായി കരസേനയുടെ പ്രത്യേക പരിശീലനം സിദ്ധിച്ച മൂന്ന് സ്നിഫർ നായ്ക്കൾ ബുധനാഴ്ച രാത്രിയോടെ ദുരന്തമേഖലയിൽ എത്തി. മണ്ണ് മാറ്റാനായി വലിയ യന്ത്രോപകരണങ്ങളും സ്ഥലത്തെത്തിച്ചിട്ടുണ്ട്.