/kalakaumudi/media/media_files/2025/08/31/wayanad-2025-08-31-10-14-38.jpg)
വയനാട്: വയനാടിന്റെ യാത്രാദുരിതം പരിഹരിക്കാനുള്ള തുരങ്ക പാത നിർമാണത്തിന് ഇന്ന് തുടക്കം. കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിച്ച് നിർമിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി തുരങ്കപ്പാതയുടെ നിർമാണ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തുരങ്ക പാത പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ച സാഹചര്യത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ താമശ്ശേരി ചുരം വഴിയുള്ള ദുരിത യാത്രയ്ക്ക് അറുതിയാകും.കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാം പൊയിൽ കള്ളാടി തുരങ്കപ്പാത യാഥാർത്ഥ്യമായാൽ സംസ്ഥാനത്തിന് മുന്നിൽ വലിയ സാധ്യതകൾ തുറക്കുമെന്നാണ് വിലയിരുത്തൽ. ഗതാഗതക്കുരുക്കുകൊണ്ട് വീർപ്പുമുട്ടുന്ന താമരശ്ശേരി ചുമത്തിന് ബദൽപ്പാത എന്നത് പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്. പലകാലങ്ങളിലായി നിർദേശങ്ങൾ പലത് വന്നെങ്കിലും ഒന്നും ഇതുവരെ യാഥാർത്ഥ്യമായില്ല. 2006 ലാണ് തുരങ്കപാത എന്ന ആശയം ഉയരുന്നത്. 2020 തിൽ ഭരണാനുമതി ലഭിച്ച ആനക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപാതയ്ക്ക് ഈ വർഷം ജൂണിലെനി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്. അപ്രോച്ച് റോഡ് ഉൾപ്പെടെ 8.73 കിലോ മീറ്ററാണ് പദ്ധതിയുടെ ദൈർഘ്യം. ഇതിൽ കോഴിക്കോട് മറിപ്പുഴ മുതൽ വയനാട് മീനാക്ഷിപ്പാലം വരെ 8.11 കിലോമീറ്ററാണ് തുരങ്കം.വയനാട്ടിൽ മേപ്പാടി-കള്ളാടി-ചൂരൽമല സ്റ്റേറ്റ് ഹൈവോയുമായിട്ടാണ് തുരങ്കപാതയെ ബന്ധിപ്പിക്കുന്നത്. മറിപ്പുഴ- മുത്തപ്പൻപുഴ- ആനക്കാംപൊയിൽ റോഡുമായാണ് തുരങ്കത്തിന്റെ കോഴിക്കോട് ഭാഗത്തെ മറിപ്പുഴയെ ബന്ധിപ്പിക്കുന്നത്. 2134 കോടി രൂപ ചെലവ് വരുന്ന പദ്ധതിയിൽ ഇരുവഴഞ്ഞി പുഴക്ക് കുറുകെ രണ്ട് പ്രധാന പാലങ്ങളും മറ്റ് മൂന്ന് ചെറുപാലങ്ങളും ഉൾപ്പെടും. കിഫ്ബി ധനസഹായക്കോടെ പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണ ചുമതല. കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ് നടത്തിപ്പ് നിർവഹണ ഏജൻസി.രണ്ട് പാക്കേജുകൾ ആയി രണ്ട് കമ്പനികൾക്കാണ് നിർമ്മാണ കരാർ. ഒന്നാമത്തെ പാക്കേജിൽ പാലവും അപ്രോച്ച് റോഡും. രണ്ടാമത്തെ പാക്കേജിൽ ടണൽ നിർമ്മാണവും .5771 മീറ്റർ വനമേഖലയിലൂടെയും 2964 മീറ്റർ സ്വകാര്യ ഭൂമിയിലൂടെയുമാണ് തുരങ്കപാത കടന്നു പോകുന്നത്. നാല് വർഷം കൊണ്ട് പൂർത്തിയാകുമെന്നാണ് വാഗ്ദാനം. പദ്ധതി യാഥാർത്ഥ്യമായാൽ താമശ്ശേരി ചുരംവഴിയുള്ള ദുരിത യാത്രയ്ക്ക് അറുതിയാകുമെന്നതിനൊപ്പം ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കുളള ചരക്ക് നീക്കത്തിനും കൂടുതൽ വേഗം കൈവരും.