റോഡ് ഉപരോധിച്ച് നാട്ടുകാര്‍; കനത്ത പ്രതിഷേധം

തമിഴ്‌നാട്ടിലെ വെള്ളരി കവലയില്‍ നിന്നു വരുമ്പോള്‍ വയലില്‍ വച്ചാണ് കാട്ടാന ആക്രമിച്ചത്. കാണാതായതോടെ ഇന്നു പുലര്‍ച്ചെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്.

author-image
Biju
New Update
hjg

Rep.Img

ബത്തേരി: വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മാനുവിനെയാണ് (45) കാട്ടാന കൊന്നത്. ഇന്നലെ രാത്രിയാണ് കാട്ടാന ആക്രമിച്ചതെന്നാണ് വിവരം. തമിഴ്‌നാട് അതിര്‍ത്തിയാണ് നൂല്‍പ്പുഴ. തമിഴ്‌നാട്ടിലെ വെള്ളരി കവലയില്‍ നിന്നു വരുമ്പോള്‍ വയലില്‍ വച്ചാണ് കാട്ടാന ആക്രമിച്ചത്. കാണാതായതോടെ ഇന്നു പുലര്‍ച്ചെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. 

കേരളത്തിലെ കാപ്പാട് കോളനിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറി തമിഴ്‌നാട്ടിലെ വെള്ളരി കോളനി നിവാസിയാണ് മാനു. ബന്ധുക്കള്‍ ഉള്ള കാപ്പാട് കോളനിയിലേക്ക് മാനുവും കുടുംബവും വിരുന്ന് വന്നതാണ്. വിരുന്നു വന്നാല്‍ ഏറെ നാള്‍ ഈ കോളനിയില്‍ താമസിച്ച ശേഷമായിരിക്കും മടങ്ങിപ്പോകുന്നത്. മാനുവിന് മൂന്ന് മക്കളുണ്ട്.

ബത്തേരിയില്‍ നിന്ന് 14 കിലോമീറ്റര്‍ മാറി നൂല്‍പ്പുഴയില്‍ നിന്ന് കാപ്പാടിനു പോകുന്ന വഴിയില്‍ ഇരുമ്പു പാലത്തിനു സമീപമാണ് സംഭവം. ഇതിനിടെ നാട്ടുകാര്‍ പ്രതിഷേധം തുടങ്ങി. മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്നാണ് നിലപാട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കാട്ടാന ശല്യം രൂക്ഷമായ സ്ഥലങ്ങളിലൊന്നാണ് നൂല്‍പ്പുഴ. ഇവിടെ നിന്നും നേരത്തേ കുടുംബങ്ങളെ പുനരധിവാസ പദ്ധതി പ്രകാരം മാറ്റിപ്പാര്‍പ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. നെല്ലിവിള പുത്തന്‍ വീട്ടില്‍ സോഫിയ ഇസ്മയില്‍ (45) ആണ് മരിച്ചത്. ടി ആര്‍ ആന്‍ഡ് ടീ എസ്റ്റേറ്റില്‍ വച്ചാണ് സോഫിയയെ കാട്ടാന ആക്രമിച്ചത്.

അരുവിയിലേക്ക് കുളിക്കാന്‍ പോയതായിരുന്നു സോഫിയ. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് സോഫിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.വനാതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലത്താണ് സോഫിയയുടെ വീട്. സോഫിയയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ മകള്‍ക്ക് ജോലി നല്‍കുമെന്ന ഉറപ്പും കളക്ടര്‍ നല്‍കയിട്ടുണ്ട്.

ഇടുക്കിയില്‍ ഈ മാസം കാട്ടാനയുടെ ആക്രണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് സോഫിയ. ഇടുക്കി മറയൂരില്‍ ഫെബ്രുവരി ആറിനുണ്ടായ ആക്രമണത്തില്‍ ചഫക്കാട് കുടി സ്വദേശി വിമലന്‍ (57) കൊല്ലപ്പെട്ടിരുന്നു.

elephant attack death wayanad elephant attack