'അയ്യപ്പന്‍റെ 4 കിലോ സ്വര്‍ണം അടിച്ചുമാറ്റി, ഭക്തരോട് ഉത്തരം പറയണം'; വിഡി സതീശന്‍

സഭാ നടപടികൾ തീരുന്ന സാഹചര്യത്തില്‍ പ്രതിപക്ഷം സഭാനടപടികൾ ബഹിഷ്കരിച്ച് സമരം താത്കാലികമായി അവസാനിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

author-image
Devina
New Update
sathee

തിരുവനന്തപുരം: സഭാ നടപടികൾ തീരുന്ന സാഹചര്യത്തില്‍ പ്രതിപക്ഷം സഭാനടപടികൾ ബഹിഷ്കരിച്ച് സമരം താത്കാലികമായി അവസാനിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

 കേരളത്തിന്‍റെ മനസാക്ഷിയെ ഞെട്ടിച്ച കസ്റ്റഡി മര്‍ദനത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടുന്നത് വരെ നിയമസഭയ്ക്ക് അകത്തും പുറത്തും സമരം തുടരും.

 ഈ വിഷയത്തില്‍ വലിയ സമരങ്ങളിലേക്ക് കേരളം പോകാന്‍ പോവുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു. കൂടാതെ ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണം മോഷ്ടിച്ചതിനെ കുറിച്ചാണ് ഇന്ന് അടിയന്തര പ്രമേയം ആവശ്യപ്പെട്ടതെന്നും സ്വര്‍ണം പൂശിയ ശില്‍പം നന്നാക്കാന്‍ ചെന്നെയില്‍ കൊണ്ടുപോയപ്പോൾ നാല് കിലോ സ്വര്‍ണമാണ് നഷ്ടപ്പെട്ടതെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ട്.

 ദേവസ്വം ബോര്‍ഡിലെയും സര്‍ക്കാരിലേയും ചിലര്‍ ചേര്‍ന്നാണ് അയ്യപ്പന്‍റെ നാല് കിലോ സര്‍ണം കൊള്ളയടിച്ചത്. എന്നിട്ടാണ് നാളെ അയ്യപ്പ സംഗമം നടത്താന്‍ പോകുന്നത്. ഇതിന് ഭക്തരോട് ഉത്തരം പറയണം എന്നും വിഡി സതീശന്‍ പറഞ്ഞു.

പ്രമേയാനുമതിയില്ല

ശബരിമല വിഷയം നിയമസഭയിൽ ഉന്നയിക്കാനുള്ള പ്രതിപക്ഷ ശ്രമം വിജയിച്ചില്ല.

 ശ്രീകോവിലിലെ ശില്പം പൊതിഞ്ഞ സ്വർണ്ണപാളി അനുമതിയില്ലാതെ കൊണ്ടുപോയതും സ്വർണ്ണപ്പാളിയുടെ തൂക്കം നാലു കിലോയോളം കുറഞ്ഞു എന്ന് കണ്ടെത്തിയത് വിശ്വാസ സമൂഹത്തിൽ കടുത്ത ആശങ്ക ഉണ്ടാക്കി എന്ന് വ്യക്തമാക്കിക്കൊണ്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയം അവതിരിപ്പിക്കാനും ചര്‍ച്ച നടത്താനും അനുമതി ആവശ്യപ്പെട്ടത്.

 എന്നാല്‍ സ്പീക്കര്‍ അടിയന്തര പ്രമേയം അനുവദിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് വാക്ക് ഔട്ട് നടത്തി.

വിഷയം കേരള ഹൈക്കോടതിയുടെ സജീവ പരിഗണനയിലാണെന്നും നോട്ടീസ് പരിഗണിക്കാനാകില്ലെന്നുമാണ് സ്പീക്കർ പറഞ്ഞത്.

 എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള കാര്യങ്ങളിൽ മുൻപ് അടിയന്തര പ്രമേയ നോട്ടീസ് വന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഭയില്‍ പറഞ്ഞു.

 എന്നാല്‍ പ്രതിപക്ഷത്തിന് കൊതിക്കെറുവെന്നാണ് എംബി രാജേഷ് പറയുന്നത്. അയ്യപ്പ സംഗമം കലക്കാൻ പ്രതിപക്ഷം ശ്രമിച്ചെങ്കിലും അത് നടന്നില്ലെന്നും അതിന്‍റെ അതൃപ്തിയാണ്, കോടതിയിലിരിക്കുന്ന കാര്യം മനപൂര്‍വ്വം കൊണ്ട് വന്ന് ബഹളമുണ്ടാക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.