തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ജീവനക്കാര്‍ക്ക് എതിരെയാണ് അനർഹമായി സുരക്ഷപെൻഷൻ വാങ്ങിയതിന് സംസ്ഥാന കൃഷിവകുപ്പ് നടപടി സ്വീകരിച്ചത്. അനധികൃതമായി കൈപ്പറ്റിയ തുകയും അതിന്റെ 18 ശതമാനം പലിശയും അടയ്ക്കാനാണ് ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കാസര്‍കോട് മണ്ണ് സംരക്ഷണ ഓഫീസിലെ അസിസ്റ്റന്റ് ഗ്രേഡ് 2, സാജിത.കെ.എ, പത്തനംതിട്ട ഓഫീസിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ ജി. ഷീജാകുമാരി. വടകര ഓഫീസിലെ വര്‍ക്ക് സൂപ്രണ്ട് നസീദ് മുബാറക്ക് മന്‍സില്‍, മീനങ്ങാടി ഓഫീസിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ പി. ഭാര്‍ഗവി, മീനങ്ങലാടിയിലെ മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ കെ. ലീല, തിരുവനന്തപുരം സെന്‍ട്രല്‍ സോയില്‍ അനലറ്റിക്കല്‍ ലാബിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ ജെ. രജനി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
ഗസറ്റഡ് ഉദ്യോഗസ്ഥർ അടക്കമാണ് പെൻഷൻ കൈപ്പറ്റുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ഉദ്യോഗസ്ഥർ ഇതിൽ ഉൾപ്പെടുന്നുണ്ട്. കോളജ് അസിസ്‌റ്റന്‍റ് പ്രൊഫസർമാർ, ഹയർ സെക്കന്‍ഡറിയിലെ അടക്കം അധ്യാപകരും ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിലുണ്ടായിരുന്നു.
അതേസമയം ക്ഷേമപെൻഷൻ തട്ടിപ്പിൽ കൃഷിവകുപ്പിൽ മാത്രമാണ് നടപടി സ്വീകരിച്ചത്.സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ അടക്കം 1458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നുവെന്നാണ് ധനവകുപ്പ് പരിശോധനയില്‍ കണ്ടെത്തിയത്. ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതൽ പേർ ക്ഷേമ പെൻഷൻ വാങ്ങുന്നവർ ഉള്ളത്. 373 പേർ. പൊതുവിദ്യാഭ്യാസ വകുപ്പാണ് രണ്ടാം സ്ഥാനത്ത്- 224. മാസാമാസം 23 ലക്ഷത്തിലേറെ രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും തട്ടിപ്പുകാര്‍ കൈക്കലാക്കിയത്. അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക പലിശ അടക്കം തിരിച്ചു പിടിക്കാനാണ് ധനവകുപ്പിന്റെ നിര്‍ദേശം.