ഒരാളുടെ മാത്രം താത്‌പര്യത്തിന്റെ പേരിൽ എന്തിനാണ് ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിടാതിരിക്കുന്നതെന്ന് ഹൈക്കോടതി. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരേ നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഹർജിയിൽ ഓഗസ്റ്റ് ആറിന് വിശദമായ വാദം കേൾക്കാനായി ഹൈക്കോടതി മാറ്റി. അതുവരെ റിപ്പോർട്ട് പുറത്തുവിടരുതെന്ന ഇടക്കാല ഉത്തരവ് തുടരും.
ജസ്റ്റിസ് വിജി അരുണിൻറെ സിംഗിൾ ബെഞ്ചാണ് ഈ ചോദ്യങ്ങൾ കോടതിയിൽ ചോദിച്ചത്. പൊതുതാത്‌പര്യമുള്ള വിഷയമല്ലേയെന്നും ബെഞ്ച് ചോദിച്ചു. റിപ്പോർട്ട് പുറത്തു വിടരുതെന്ന ഹർജിയിൽ പൊതുതാത്‌പര്യമില്ലെന്ന് ഡിവിഷൻ ബെഞ്ചുതന്നെ വ്യക്തമാക്കിയതാണെന്ന് വിവരാവകാശ കമ്മീഷന്റെ അഭിഭാഷകനും കോടതിയിൽ വാദിച്ചു.
സിനിമ മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നം സംബന്ധിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിന് ജൂലൈ 24നാണ് സജിമോൻ പാറയിലിൻറെ ഹർജിയിൽ ഒരാഴ്ച്ചത്തേക്ക് താൽക്കാലികമായി സ്റ്റേ ഹൈക്കോടതി നൽകിയത്. പ്രശസ്തിക്ക് വേണ്ടി മാത്രമുള്ള റിപ്പോർട്ടാണിതെന്നും ആളുകളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടില്ലെങ്കിലും പലരിലേക്കും വിരൽ ചൂണ്ടുമെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു. നീണ്ട വാദത്തിനൊടുവിലാണ് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തത്.