പാലക്കാട് : കനത്ത മഴയിൽ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു. കോട്ടേക്കാട് കോടക്കുന്ന് വീട്ടിൽ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകൻ രഞ്ജിത് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീട്ടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്നു ഇവർ.
ഒറ്റമുറി വീട്ടിലായിരുന്നു കിടപ്പുരോഗിയായ സുലോചനയും മകൻ രഞ്ജിത്തും കഴിഞ്ഞിരുന്നത്. സ്വകാര്യ ബസ് കണ്ടക്ടറാണ് രഞ്ജിത്ത്. രാത്രിയിൽ വീടിന്റെ പിൻഭാഗത്തെ ചുവർ ഇടിഞ്ഞ് ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. രാവിലെയാണ് നാട്ടുകാർ അപകട വിവരം അറിഞ്ഞത്. ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം ആലത്തൂർ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ മുതൽ പ്രദേശത്ത് ശക്തമായ കാറ്റും മഴയുമായിരുന്നു.