![crime](https://img-cdn.thepublive.com/fit-in/1280x960/filters:format(webp)/kalakaumudi/media/media_files/2024/11/28/wyPAXSgMrbUzEoUwagV8.jpg)
കൊച്ചി: ജനവാസമേഖലകളിലെ വന്യജീവി ആക്രമണം തടയുന്നതിന് ഫലപ്രദമായ പ്രതിരോധ നടപടികൾക്ക് രൂപം നൽകാൻ റവന്യൂ, വനം,പൊലീസ്, പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ യോഗം വനം വകുപ്പ് മേധാവിയും എറണാകുളം ജില്ലാ കളക്ടറും സംയുക്തമായി വിളിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് നിർദ്ദേശം നൽകി. എം.പി, എം.എൽ.എമാർ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയ ജനപ്രതിനിധികളുടെ അഭിപ്രായങ്ങൾ കേൾക്കണം. യോഗ തീരുമാനം വനം വകുപ്പ് മേധാവിയും എറണാകുളം ജില്ലാ കളക്ടറും കമ്മീഷനിൽ പ്രത്യേകം സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. കുട്ടമ്പുഴ ഉരുളൻ തണ്ണിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കണ്ണാചേരി കോടിയാട്ട് എൽദോസ് വർഗീസ് (45)കൊല്ലപ്പെട്ട സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. വനംവകുപ്പ് മേധാവി നിയോഗിക്കുന്ന ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറും ജില്ലാ കളക്ടർ നിയോഗിക്കുന്ന ആർ.ഡി.ഒ തലത്തിലുള്ള ഒരു ഉദ്യോഗസ്ഥനും ജനുവരി 23ന് രാവിലെ 10ന് എറണാകുളം ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ ഹാജരാകണമെന്നും കമ്മിഷൻ വ്യക്തമാക്കി.
പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണം
കുട്ടമ്പുഴ കാട്ടാന ആക്രമണത്തെയും സമീപകാലത്ത് നടന്ന സമാന സംഭവങ്ങളെയും കുറിച്ച് എറണാകുളം ജില്ലാ കളക്ടർ അന്വേഷണം നടത്തി ഇത്തരം സംഭവങ്ങളുണ്ടാകാനുള്ള കാരണങ്ങളും പരിഹാരമാർഗങ്ങളും വിശദമാക്കി ഒരു റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണമെന്ന് ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് ആവശ്യപ്പെട്ടു. വനം വകുപ്പ് സംസ്ഥാന മേധാവിയും ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
വന്യമൃഗങ്ങൾ കടന്നുപോകുന്ന മേഖലകളിൽ സോളാർ ഫെൻസിംഗും ട്രഞ്ച് നിർമ്മാണവും ഉൾപ്പെടെയുള്ള പ്രതിരോധമാർഗങ്ങൾ സ്വീകരിക്കണം.
അപകടകരമായ സ്ഥലങ്ങളിൽ തെരുവു വിളക്കുകൾ സ്ഥാപിക്കണം
എൽദോസിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണം.