/kalakaumudi/media/media_files/NUfC51pheQC3bW9FyQLT.jpg)
കൊച്ചി: എറണാകുളം നഗരത്തിൽ സി.പി.എമ്മിന്റെ യുദ്ധവിരുദ്ധറാലി തുടങ്ങുന്നിടത്ത് ഇസ്രയേൽ അനുകൂല മുദ്രാവാക്യവുമായി എത്തിയ പ്രവാസി മലയാളിയായ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രകടനക്കാരും സ്ത്രീയും തമ്മിൽ വാക്കേറ്റം രൂക്ഷമായതിനെ തുടർന്നായിരുന്നു മുൻകരുതൽ അറസ്റ്റ്.
ബുധനാഴ്ച വൈകിട്ട് എറണാകുളം കാനൻഷെഡ് റോഡിലെ സി.പി.എം ഏരിയാകമ്മിറ്റി ഓഫിസിന് സമീപം യുദ്ധവിരുദ്ധറാലിക്ക് മുന്നോടിയായി പ്രവർത്തകർ തടിച്ചുകൂടിയപ്പോഴായിരുന്നു സംഭവം. നീണ്ടകാലം വിദേശത്തായിരുന്ന എറണാകുളം സ്വദേശി നീതാ ബ്രൈറ്റ് ഫെർണാണ്ടസാണ് (52) പ്രകടനക്കാരുടെ ഇസ്രയേൽ വിരുദ്ധ നിലപാട് ചോദ്യം ചെയ്യാൻ എത്തിയത്. ഇന്ത്യയും ഇസ്രയേലും സുഹൃദ്‌രാജ്യങ്ങളാണെന്നും പ്രകടനത്തിൽ നിന്ന് സി.പി.എം പിൻമാറണമെന്നുമായിരുന്നു നീതയുടെ ആവശ്യവും. ഇതേച്ചൊല്ലി പ്രവർത്തകരും നീതയുമായി വാക്കേറ്റം രൂക്ഷമായതോടെ എറണാകുളം സെൻട്രൽ പൊലീസ് നീതയെ മുൻകരുതൽ തടങ്കൽ പ്രകാരം അറസ്റ്റ് ചെയ്തു സ്റ്റേഷനിലേക്ക് മാറ്റി. വൈകിട്ട് പ്രകടനം അവസാനിച്ച ശേഷമാണ് വിട്ടയച്ചത്. താൻ ജൂതമത വിശ്വാസിയാണെന്നും പ്രകടനം നടക്കുന്ന വിവരമറിഞ്ഞ് എത്തിയതാണെന്നും നീത പറഞ്ഞു.
ജില്ലാസെക്രട്ടറി എസ്. സതീഷിന്റെ നേതൃത്വത്തിൽ കാനൻഷെഡിൽ നിന്ന് മേനക ജംഗ്ഷൻ വരെയായിരുന്നു പ്രകടനം. ഗതാഗതം തടസപ്പെടുത്തി പ്രകടനം നടത്തിയതിന് സതീഷ് ഉൾപ്പെടെ കണ്ടാലറിയാവുന്ന 150 പേർക്കെതിരെ കേസെടുത്തു.