കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഇഐടി) നിർദേശങ്ങളുമായി ഹൈക്കോടതി. സിനിമാ മേഖലയിലെ നിയമ നിർമാണത്തിൽ സ്ത്രീപക്ഷ നിലപാടുകൾ വേണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സിനിമാ മേഖലയിലെ ചൂഷണം യാഥാർത്ഥ്യമാണ്. പ്രമുഖ നടന്മാർക്കെതിരെ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാതിയുണ്ടെന്നും പ്രത്യേക ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. എസ്ഐടി അംഗങ്ങളോട് അന്വേഷണം സംബന്ധിച്ച് ഹൈക്കോടതി നേരിട്ട് ചോദിച്ചറിഞ്ഞു. പെൻഡ്രൈവിലെ വിവരങ്ങൾ പരിശോധിച്ചോയെന്നും എസ്‌ഐടിയോട് ഹൈക്കോടതി ചോദിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സ്വീകരിച്ച നടപടികൾ സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പൊതുസമൂഹത്തിന്റെ കൂടി അഭിപ്രായം തേടിയ ശേഷം സമഗ്ര നിയമ നിർമ്മാണത്തിൽ തീരുമാനമെടുക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്ത്രീപക്ഷ സിനിമകൾക്ക് കെഎസ്ഐഡിസി സഹായം നൽകുന്നുണ്ടെന്ന് സർക്കാർ വിശദീകരിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ രണ്ടാം തവണയാണ് ഹൈക്കോടതി വാദം കേൾക്കുന്നത്. ഈ കേസ് വീണ്ടും രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കും. ഇതു കൂടാതെ മറ്റ് രണ്ട് ഹർജികളും ഹൈക്കോടതി പരിഗണിച്ചിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഉത്തരവിനായി മാറ്റി. എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് നിയമവിരുദ്ധമാണെന്നും കമ്മീഷണർ ഓഫ് എൻക്വയറി ആക്ടിന് വിരുദ്ധമാണെന്നും അതുകൊണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ട് അസാധുവായി പ്രഖ്യാപിക്കണമെന്നുമുള്ള ഹർജി ഹൈക്കോടതി തള്ളി.
ഇന്ന് വാദം കേൾക്കുന്നതിന് മുമ്പ് സംസ്ഥാന വനിതാ കമ്മീഷൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. വിനോദ മേഖലയിൽ നിയമനിർമാണം വേണമെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. പൊതുസമൂഹത്തിൽ നിന്നുൾപ്പെടെ വിവരങ്ങൾ ഉൾപ്പെടുത്തി ലൈംഗിക ചൂഷണങ്ങൾക്കെതിരെയുള്ള സമഗ്ര നിയമനിർമാണം വേണമെന്ന് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു.