/kalakaumudi/media/media_files/QmTAgJU6TYDKwI6PNOik.jpg)
കേരളത്തിലെ ഏറ്റവും ഉയരമുള്ള ഐടി ടവറുകൾ കൊച്ചി സ്മാർട്ട് സിറ്റിയിൽ ഉടൻ പ്രവർത്തനം ആരംഭിക്കും. ലുലു ഐടി ടവർ ഒന്നിന്റെയും രണ്ടിന്റെയും അവസാന മിനുക്കുപണികൾ ഇപ്പോൾ നടക്കുകയാണ്. കേരളത്തിലെ ഐടി വ്യവസായത്തിന്റെ തലവര ലുലു ടവർ മാറ്റുമെന്നാണ് കരുതുന്നത്. കേരളത്തിലെ ഏറ്റവും ഉയരമുള്ള വാണിജ്യ സമുച്ചയമാണ് 30 നിലയുള്ള ഐടി ടവറുകൾ. 1500 കോടി മുതൽമുടക്കിലാണ് ക്യാമ്പസ് കൊച്ചിയിൽ യാഥാർഥ്യമാകുന്നത്.
1500 കോടി രൂപ മുതൽ മുടക്കിയാണ് 12.74 ഏക്കറിൽ 34 ലക്ഷം ചതുരശ്രയടിയിലാണ് 153 മീറ്റർ ഉയരമുള്ള ടവറുകൾ നിർമ്മിച്ചിട്ടുള്ളത്. ഇരു ടവറുകളിലും 25 ലക്ഷം ചതുരശ്രയടി ഓഫീസ് സ്പേസുണ്ട്. ഓഫീസ് സ്പേസ് പാട്ടത്തിന് നൽകാനുള്ള ചർച്ചകൾ ആരംഭിച്ചു. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികളും ലുലുഗ്രൂപ്പുമായി ചർച്ച നടത്തുന്നുണ്ട്.
കുറഞ്ഞ വാടക, കേരളത്തിലെ ഐടി പ്രൊഫഷണലുകളുടെ തൊഴിൽ വൈദഗ്ധ്യം, എന്നിവ പുറത്ത് നിന്നുള്ള കമ്പനികളെ ആകർഷിക്കുന്ന പ്രധാന കാര്യങ്ങളാണ്. ഇരട്ട ടവറുകൾ പ്രവർത്തനം ആരംഭിക്കുന്നതോടെ നേരിട്ടും പരോക്ഷമായും 25,000-30,000 പേർക്ക് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്മാർട്ട് സിറ്റി കൊച്ചി രണ്ടാംഘട്ടത്തിന്റെ ഭാഗമായി നിർമ്മിച്ച ടവറുകളിൽ ഫുഡ് കോർട്ട്, ക്രഷ്, ജിം, റീടെയ്ൽ സ്പേസ്, 100 ശതമാനം പവർ ബാക്കപ്, സെൻട്രലൈസ്ഡ് എസി, മാലിന്യസംസ്‌കരണ പ്ലാന്റ്, മഴവെള്ളസംഭരണി എന്നീ സൗകര്യങ്ങളും ഉണ്ടാകും. 4200 കാറുകൾക്കുള്ള പാർക്കിങിൽ മൂവായിരത്തോളം കാറുകൾ റോബോട്ടിക് സംവിധാനം ഉപയോഗിച്ച് പാർക്ക് ചെയ്യാം. കെട്ടിടനിർമാണത്തിന്റെ ഗുണനിലവാരം അടിസ്ഥാനമാക്കി പ്രീ സർട്ടിഫൈഡ് ലീഡ് പ്ലാറ്റിനം ലഭിച്ച എ ഗ്രേഡ് കെട്ടിടങ്ങളാണ് രണ്ടും.
153 മീറ്റർ ഉയരത്തിലുള്ള കെട്ടിടം കേരളത്തിന്റെ ഐ.ടി മേഖലയുടെ മുഖച്ഛായ മാറ്റിമറിക്കുമെന്നാണ് കരുതുന്നത്. മാത്രമല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും സുസജ്ജമായ ഐ.ടി ടവറായിരിക്കുമിത്. ലുലു ടവറുകൾക്ക് ഒക്യൂപെൻസി സർട്ടിഫിക്കറ്റിനുള്ള പ്രാരംഭ അനുമതി ലഭിച്ചതോടെ കമ്പനികളുമായി ഉടൻ ലീസ് എഗ്രിമെന്റ് ഒപ്പുവച്ചു തുടങ്ങും. അതിനു ശേഷം കമ്പനികൾക്ക് ആവശ്യമായ ബാക്കി സൗകര്യങ്ങൾ കൂടി ലുലു ഗ്രൂപ്പ് ഒരുക്കും.
സംസ്ഥാനത്തെ വർധിച്ച് വരുന്ന ഐ.ടി പ്രൊഫഷണലുകൾക്കും ലുലു ടവർ ഏറെ സഹായകരമാകും. 2023 ലെ കണക്കുകൾ പ്രകാരം രണ്ടര ലക്ഷത്തോളം ഐ.ടി പ്രൊഫഷണലുകളാണ് കേരളത്തിലുള്ളത്. ഇതിൽ കൊച്ചിയിൽ ജോലി ചെയ്യുന്നവർ ഒരു ലക്ഷത്തോളമാണ്.