പുതുവെെപ്പ് ബീച്ചിൽ യുവാക്കൾക്ക് മർദ്ദനം: മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

ഞാറയ്ക്കൽ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മിറാഷ്, സ്വരാബ്, ശ്രീകാന്ത് എന്നിവരെയാണ് എറണാകുളം റൂറൽ എസ്.പി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

author-image
Shyam
New Update
police

കൊച്ചി: പുതുവൈപ്പ് ബീച്ചിൽ യുവാക്കളെ മർദ്ദിച്ചതിന് അന്വേഷണം നേരിടുന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഞാറയ്ക്കൽ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മിറാഷ്, സ്വരാബ്, ശ്രീകാന്ത് എന്നിവരെയാണ് എറണാകുളം റൂറൽ എസ്.പി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. മർദ്ദനമേറ്റ യുവാക്കളുടെ പരാതിയിൽ മുളവുകാട് പൊലീസ് കേസെടുത്തിരുന്നു.

മുനമ്പം ഡിവൈ.എസ്.പി ജയകൃഷ്ണൻ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. മൂന്നു പൊലീസുകാരും അവധിയിലിരിക്കെയാണ് കഴിഞ്ഞ വ്യാഴാഴ്ച പുതുവൈപ്പ് സ്വദേശി നെസ്റ്റൺ, സുഹൃത്ത് നിഥിൻ എന്നിവരെ മർദ്ദിച്ചത്. യുവാക്കൾ ഇരുവരും വൈകിട്ട് വളർത്തുനായ്ക്കളുമായി പുതുവൈപ്പ് ബീച്ചിൽനിന്ന് എൽ.എൻ.ജി റോഡ് വഴി മടങ്ങുമ്പോഴായിരുന്നു സംഭവം. കാളമുക്ക് ഭാഗത്തുനിന്ന് കാറിൽ പുതുവൈപ്പ് ഭാഗത്തേക്ക് മഫ്തിയിൽവന്ന പൊലീസുകാരോട് വാഹനത്തിന്റെ അമിതവേഗത കുറയ്ക്കാൻ നെസ്റ്റൺ ആംഗ്യം കാട്ടിയതുമായി ബന്ധപ്പെട്ട വാക്കേറ്റമാണ് സംഘർഷത്തിലും മർദ്ദനത്തിലും കലാശിച്ചത്.

യുവാക്കളെ പൊലീസുകാർ അസഭ്യം പറയുകയും പിന്തുട‌ർന്ന് മർദ്ദിക്കുകയും ചെയ്തെന്നും പരാതിയിലുണ്ട്.

നെസ്റ്റണിന്റെ കൈവശമുണ്ടായിരുന്ന 90 പൗണ്ടും നഷ്ടമായി. നെസ്റ്റൺ നൽകിയ പരാതിയിൽ മുളവുകാട് പൊലീസ് കേസെടുത്തതിന് പിന്നാലെ മൂന്ന് പൊലീസുകാരും ആശുപത്രിയിൽ ചികിത്സ തേടുകയും തങ്ങൾക്ക് മർദ്ദനമേറ്റതായി പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പൊലീസുകാരുടെ പരാതിയിൽ കേസെടുത്തിട്ടില്ല. ഇതിനിടെ നിഥിന്റെ മാതാവും മകന് മർദ്ദനമേറ്റതായി മുളവുകാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പിന്നീട് പിൻവലിച്ചു. കേസ് ഒത്തുതീർപ്പാക്കാൻ ഇരുകൂട്ടരും ശ്രമിക്കുന്നതിനിടെയാണ് സസ്പെൻഷൻ.

police