/kalakaumudi/media/media_files/2024/11/28/wyPAXSgMrbUzEoUwagV8.jpg)
കൊച്ചി: യുവാവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ട് പോയി സ്വർണമാലയും പണവും മൊബൈൽ ഫോണുകളും കവർന്ന കേസിൽ യുവാക്കൾ അറസ്റ്റിൽ. വെണ്ണല സ്വദേശി ഇർഫാൻ(19), കറുകപ്പള്ളി സ്വദേശി ഇർഫാദ് (20), എളമക്കര സ്വദേശി ആദിത്യൻ (19) എന്നിവരാണ് എളമക്കര പൊലീസിന്റെ പിടിയിലായത്.
മൂന്നിന് രാത്രി 11ന് ദേശാഭിമാനി കലൂർ റോഡിൽ കറുകപ്പള്ളി പള്ളിക്ക് സമീപത്തെ അവക്കാഡോ ഷോപ്പിൽ ആഹാരം കഴിക്കാനെത്തിയ തിരുവനന്തപുരം പുളിമാത്ത് സ്വദേശി അഭിജിത്തിനെയും സുഹൃത്തിനെയുമാണ് ബലം പ്രയോഗിച്ച് കൊണ്ടുപോയത്. ആദ്യം ഇവരുടെ മൊബൈൽ ഫോണും വാഹനത്തിന്റെ താക്കോലും തട്ടിയെടുത്ത ശേഷം പണം ആവശ്യപ്പെട്ടു. വിസമ്മതിച്ചതിനെ തുടർന്ന് ബൈക്കിലും സ്കൂട്ടറിലുമായി ഇരുവരെയും കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന് സമീപത്തേക്ക് കൊണ്ടു പോയി ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തു. പിന്നീട് ചങ്ങമ്പുഴ മെട്രൊ സ്റ്റേഷന് സമീപത്തെ ആളൊഴിഞ്ഞ സ്കൂൾ മൈതാനത്ത് എത്തിച്ച് രണ്ട് പവന്റെ സ്വർണമാല ഊരിയെടുത്തു. രണ്ട് തവണയായി 64,000 രൂപ ഗൂഗിൾ പേ വഴി പ്രതികളുടെ അക്കൗണ്ടുകളിലേക്ക് മാറ്റി. സംഭവസ്ഥലത്ത് നിന്ന് കടന്ന പ്രതികളെ ഇന്നലെ വൈകിട്ടാണ് എളമക്കര പൊലീസ്അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കും.