/kalakaumudi/media/post_banners/d59a678e3b100af75ea0228c06628789fd47777038c3a63a5c4cba6853c4df40.png)
പൂവാര്‍: 1744ല്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് പത്മനാഭപുരം കൊട്ടാരം പുതുക്കി നിര്‍മ്മിച്ചശേഷം അവിടത്തെ നവരാത്രി മണ്ഡപത്തിലാണ് പൂജവയ്ച്ചിരുന്നത്. രാജാവ് തങ്ങുന്നിടത്തേക്ക് വിഗ്രഹം കൊണ്ടുപോകാം എന്നാണ് ആചാരം. ധര്‍മരാജാവ് മാവേലിക്കരയില്‍ കഴിഞ്ഞിരുന്നപ്പോള്‍ സരസ്വതി വിഗ്രഹം അവിടെയെത്തിച്ച് പൂജവച്ചതായി ചരിത്രമുണ്ട്. 18-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ തലസ്ഥാനം തിരുവനന്തപുരത്തേക്ക് മാറിയെങ്കിലും സ്വാതി തിരുനാളിന്റെ ഭരണകാലത്താണ് പൂര്‍ണമായും നവരാത്രി എഴുന്നള്ളത്ത് എന്ന ആചാരം ഇന്നത്തെ രൂപത്തിലാകുന്നത്.
കന്യാകുമാരി ജില്ലയിലുള്‍പ്പെട്ട കല്‍ക്കുളം പത്മനാഭപുരം കൊട്ടാരത്തിലെ തേവാരക്കെട്ടില്‍ നിന്നു സരസ്വതീ ദേവി, വേളിമലയിലെ കുമാര കോവിലില്‍ നിന്നു വേലായുധ സ്വാമി, ശുചീന്ദ്രത്തു നിന്നു മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങള്‍ ആചാരപരമായ ഘോഷയാത്രയോടെയായിരുന്നു കഴിഞ്ഞ വര്‍ഷം വരെ തലസ്ഥാനത്തേക്ക് എത്തിയിരുന്നത്. സരസ്വതിദേവിയെ ആനപ്പുറത്തും കുമാരസ്വാമിയെ വെള്ളി കുതിരപ്പുറത്തും മൂന്നൂറ്റിനങ്കയെ പല്ലക്കിലുമാണ് കൊണ്ടുവന്നിരുന്നത്. വേലുത്തമ്പി ദളവയുടെ അമ്മ കാണിക്കവച്ചതാണു കുമാരസ്വാമിയെ എഴുന്നള്ളിക്കുന്ന വെള്ളിക്കുതിര. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ കരുവേലപ്പുര മാളികയ്ക്കുമുന്നിലായിരുന്നു ഘോഷയാത്രയ്ക്കു തിരുവിതാംകൂര്‍ രാജ കുടുംബാംഗങ്ങള്‍ ആചാരപരമായ വരവേല്‍പ്പ് നല്‍കിയിരുന്നത്. ഇതു കാണാന്‍ വലിയൊരു ജനാവലി നഗരവീഥിയിലുടനീളം തടിച്ചുകൂടുമായിരുന്നു.
സരസ്വതി വിഗ്രഹത്തെ കിഴക്കേ നടയിലെ കരുവേലപ്പുര മാളികയിലുള്ള ചൊക്കട്ടാ മണ്ഡപത്തില്‍ (നവരാത്രി മണ്ഡപം) പ്രതിഷ്ഠിക്കും. തിരുവിതാംകൂര്‍ രാജ കുടുംബാംഗങ്ങള്‍ ആയുധങ്ങളം ഗ്രന്ഥക്കെട്ടുകളും വിഗ്രഹത്തിനു മുന്നില്‍ പൂജ വയ്ക്കും. കുമാരസ്വാമിയെ നഗര പരിധിയിലുള്ള ആര്യശാല ക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ക്ഷേത്രത്തിലും ആനയിക്കും. ഇതോടെയാണ് തലസ്ഥാനത്ത് നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നത്.