/kalakaumudi/media/post_banners/c5f6f919ca16a7d477d168148ff30ced7c925cbd0dc5e46c872aef99b1995fe6.jpg)
ഈ വര്‍ഷത്തെ കുംഭഭരണി മഹോത്സവം ശനിയാഴ്ച നടക്കും. പുലര്‍ച്ചേ ആറുമുതല്‍ കുത്തിയോട്ടങ്ങള്‍ ക്ഷേത്ര വളപ്പിലേക്കെത്തും. ക്ഷേത്രത്തിന്റെ തെക്ക്, വടക്ക്, കിഴക്ക് കവാടങ്ങളിലൂടെയെത്തുന്ന കുത്തിയോട്ടങ്ങളെ മുന്‍ഗണനാക്രമത്തില്‍ പ്രവേശിപ്പിക്കും.
കുത്തിയോട്ടം നടത്തുന്ന വഴിപാടുകാരനൊപ്പമുള്ള 25 പേര്‍ക്കും കുത്തിയോട്ടക്കുട്ടികള്‍ക്കും ആശാനും മാത്രമേ നടപ്പന്തലിലെത്തി തിരുമുമ്പില്‍ നില്‍ക്കാന്‍ അനുവാദമുള്ളൂ.
കുത്തിയോട്ട വഴിപാട് പൂര്‍ത്തീകരിച്ചവര്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ കവാടത്തിലൂടെ പുറത്തുപോകണം. ചടങ്ങുകള്‍ ശ്രീദേവീവിലാസം ഹിന്ദുമത കണ്‍വെന്‍ഷന്റെ 65 അംഗ സന്നദ്ധസേന നിയന്ത്രിക്കും.
വൈകീട്ട് നാലോടെ ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂര്‍, ആഞ്ഞിലിപ്രാ, മറ്റം വടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി, നടയ്ക്കാവ് എന്ന ക്രമത്തില്‍ കെട്ടുകാഴ്ചകള്‍ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങും.
കെട്ടുകാഴ്ചകള്‍ കടന്നുവരുന്ന വഴിയില്‍ വൈകീട്ട് മൂന്നുമുതല്‍ വാഹനപാര്‍ക്കിങ് അനുവദിക്കില്ല.ഉച്ചയ്ക്ക് രണ്ടുമുതല്‍ കെട്ടുകാഴ്ചകള്‍ ക്ഷേത്രത്തിലെത്തുന്നതുവരെയാണു നിയന്ത്രണം.കുത്തിയോട്ടം വഴിപാടിന്റെ പ്രധാന ചടങ്ങുകളിലൊന്നാണിത്.
കുത്തിയോട്ടപ്പന്തലിലെ ദേവിയുടെ ശ്രീകോവിലിനു മുന്‍പില്‍ പട്ടുവിരിച്ചുവെക്കുന്ന ഓട്ടുരുളിയില്‍ കാണിക്കയര്‍പ്പിക്കുന്ന ചടങ്ങാണ് പൊലിവായി അറിയിപ്പെടുന്നത്. വഴിപാടുകാരനാണ് ആദ്യം പൊലിക്കുന്നത്. വസ്ത്രവും കാണിക്കയും അര്‍പ്പിച്ചാണിത്.
കുത്തിയോട്ടപ്പന്തലുകളില്‍ ദീപാരാധനയ്ക്കും ദേവീസ്തുതിക്കും ശേഷമാണ് പൊലിവു തുടങ്ങിയത്. ഇതിനായി പ്രത്യേകം ചിട്ടിപ്പെടുത്തിയ പാട്ടുകളുണ്ട്. പൊലിവുപാട്ടെന്നാണ് ഇതറിയപ്പെടുന്നത്.
അശ്വതിനാളായ വെള്ളിയാഴ്ച കുത്തിയോട്ടസംഘങ്ങള്‍ക്കു വിശ്രമമാണ്. ഭരണിനാളിലെ കുത്തിയോട്ടസമര്‍പ്പണത്തിനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ ഈ സമയത്താണ് നടക്കുന്നത്. കുത്തിയോട്ടബാലന്മാരുടെ മുടിവെട്ടുന്നതുള്‍പ്പെടെയുള്ള ചടങ്ങുകളുണ്ട്.
ഭരണിനാളായ ശനിയാഴ്ച പുലര്‍ച്ചേ വഴിപാടുവീടുകളില്‍നിന്ന് കുത്തിയോട്ടസംഘങ്ങള്‍ ചെട്ടികുളങ്ങരയിലേക്കു പുറപ്പെടും. പുലര്‍ച്ചേ മുതല്‍ ദേവിയുടെ തിരുനടയില്‍ കുത്തിയോട്ടസമര്‍പ്പണം തുടങ്ങും.
രാവിലെ ഒന്‍പതുമുതല്‍ പത്തരവരെ രാഹുകാലമാണ്. ഈ സമയം കുത്തിയോട്ടങ്ങള്‍ സമര്‍പ്പിക്കില്ല. ഇതിനുശേഷം സമര്‍പ്പണം തുടരും.
ദിവസവും അഞ്ചു നേരം പൂജകള്‍ ഇവിടെ നടത്തിവരുന്നു. പ്രഭാതത്തില്‍ സരസ്വതി സങ്കല്പത്തില്‍ ധ്യാനിച്ച്, ഭഗവതിക്ക് തൃമധുരവും ചെറുപായസവും മലരും നിവേദിക്കുന്നു.
മധ്യാഹ്നത്തില്‍ ലക്ഷ്മിദേവിയായി സങ്കല്പിച്ച് കൂട്ടുപായസം വഴിപാടായി നടത്തുന്നു. സായാഹ്നത്തില്‍ മഹേശ്വരി (ദുര്‍ഗ അഥവാ കാളി) സങ്കല്‍പത്തില്‍ നെയ്പ്പായസം, നെയ്യപ്പം എന്നിവ നിവേദ്യമായി സമര്‍പ്പിക്കുന്നു.
ദുര്‍ഗ്ഗാഭഗവതിക്ക് രൗദ്രഭാവം കൂടിയുള്ളതിനാല്‍ രക്തപുഷ്പാഞ്ജലി, കുങ്കുമാര്‍ച്ചന, കുരുതി എന്നിവയും പ്രധാന വഴിപാടായി നടത്തപ്പെടുന്നു. കുരുതി, തര്‍പ്പണം എല്ലാമാസവും ഭരണി നാളിലാണ് നടക്കുന്നത്.
കരകള്‍
ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രവുമായി ബന്ധപ്പെട്ട് പതിമൂന്നു കരകളാണുള്ളത്. ചെട്ടികുളങ്ങര പഞ്ചായത്തിലെ പ്രദേശങ്ങള്‍ കൂടാതെ മാവേലിക്കര മുനിസിപ്പാലിറ്റിയിലെ ഏതാനും ഭാഗങ്ങള്‍ കൂടി ഈ കരകളില്‍ പെടുന്നു.
ഈരേഴ-തെക്ക്; വടക്ക്, കൈത- തെക്ക്; വടക്ക്, കണ്ണമംഗലം-തെക്ക്; വടക്ക്, പേള, കടവൂര്, ആഞ്ഞിലിപ്ര, മറ്റം-വടക്ക്; തെക്ക്, മേനാമ്പള്ളി, നടക്കാവ് എന്നിങ്ങനെയാണ് പതിമൂന്നു കരകളുടെ ക്രമം.
തേരും കുതിരയും
തേര്, കുതിര എന്നിങ്ങനെയാണ് ഈ കെട്ടുകാഴ്ചകളെ പൊതുവെ പറയുന്നത്. നാലു ചക്രങ്ങളില്‍ ഉറപ്പിച്ച ചട്ടങ്ങളില്‍ എണ്‍പതടിയോളം ഉയരത്തില്‍ നിര്‍മ്മിക്കുന്നവയാണ് കുതിരകള്‍ . യഥാര്‍ത്ഥ കുതിരയുമായി ഇവയ്ക്ക് യാതൊരു സാമ്യവുമില്ല.
മുമ്പ് കെട്ടുകാഴ്ചയുടെ മുന്‍ഭാഗത്ത് ഒരു കുതിരത്തലയും, പിന്‍ഭാഗത്ത് കുതിരയുടെ വാലും വെച്ചിരുന്നതായി പറയപ്പെടുന്നു. ചെട്ടികുളങ്ങരയില്‍ കുംഭഭരണിക്കു എഴുന്നെള്ളിക്കുന്ന കുതിരകള്‍ക്ക് 80 - 100 അടിയിലധികം പൊക്കമുണ്ടാകും.