സര്‍വാഭരണ വിഭൂഷിതയായി ചോറ്റാനിക്കര അമ്മയുടെ മകം തൊഴല്‍;മംഗല്യഭാഗ്യത്തിനും സര്‍വ്വാഭീഷ്ടസിദ്ധിക്കും ഉത്തമം

ക്ഷേത്രത്തില്‍ പ്രവേശിച്ച ശേഷം നടപ്പുരയില്‍ ചോറ്റാനിക്കര മുരളീധരന്‍ നായരുടെ പാണ്ടിമേളവും ഉണ്ടാകും.

author-image
paravtahyanoop
New Update
സര്‍വാഭരണ വിഭൂഷിതയായി ചോറ്റാനിക്കര അമ്മയുടെ മകം തൊഴല്‍;മംഗല്യഭാഗ്യത്തിനും സര്‍വ്വാഭീഷ്ടസിദ്ധിക്കും ഉത്തമം

ചരിത്ര പ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴല്‍ ദിവസം പതിനായിരങ്ങളാണ് തിങ്കാളാഴ്ച ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്.ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഏഴാം നാളിലാണ് മകം തൊഴല്‍ നടക്കുന്നത്.

സര്‍വ്വൈശ്വര്യത്തിന് വേണ്ടി മകം തൊഴല്‍ ദര്‍ശിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. ഇന്ന് മകം തൊഴലിലൂടെ മംഗല്യഭാഗ്യത്തിനും സര്‍വ്വാഭീഷ്ടസിദ്ധിക്കും ദേവിയുടെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.

പ്രഭാതത്തില്‍ വെള്ള വസ്ത്രത്തില്‍ വിദ്യാദേവിയായ സരസ്വതിയായും ഉച്ചയ്ക്ക് കുങ്കുമ വസ്ത്രത്തില്‍ ഐശ്വര്യദായിനിയായ മഹാലക്ഷ്മിയായും, വൈകുന്നേരം നീല വസ്ത്രത്തില്‍ ദുഖ നാശിനിയായ ദുര്‍ഗാ ദേവിയായും അമ്മയെ ആരാധിക്കുന്നു. ചോറ്റാനിക്കര അമ്മയെ ആരാധിക്കുന്നത് രാജരാജേശ്വരി സങ്കല്പത്തിലാണ്.

ചോറ്റാനിക്കര മകം തൊഴല്‍ ദിനത്തില്‍ ദേവി ഭക്തരെ വലത് കൈകൊണ്ടാണ് അനുഗ്രഹിക്കുന്നതെന്നാണ് വിശ്വാസം. സാധാരണ ദേവി ഇടത് കൈകൊണ്ടാണ് തന്റെ ഭക്തരെ അനുഗ്രഹിക്കുന്നതെന്നാണ് പറയപ്പെടുന്നത്.

മകം തൊഴലിനായി ക്ഷേത്രത്തില്‍ എത്തുന്നത്തില്‍ കൂടുതലും സ്ത്രീകള്‍ തന്നെയാണ്. മംഗല്യഭാഗ്യവും ദുരിത മോചനവും ബാധയൊഴിപ്പിക്കലും എല്ലാം ഇവിടെയെത്തി ഭക്തര്‍ പരിഹരിക്കുന്നു.

കുംഭ മാസത്തിലെ മകം നാളിലാണ് ദേവി സര്‍വ്വാഭരണ വിഭൂഷിതയായി വില്ല്വമംഗലം സ്വാമിക്ക് ദര്‍ശനം നല്‍കിയതെന്നും അതിന്റെ പിന്തുടര്‍ച്ചയായാണ മകം തൊഴല്‍ ആചരിക്കുന്നതെന്നുമാണ് വിശ്വാസം.

അതുകൊണ്ടുതന്നെ ഈ ദിനത്തില്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കും അതെ ദര്‍ശനം തന്നെ ലഭിക്കും എന്നാണ് വിശ്വാസം.ഉച്ചയ്ക്ക് രണ്ട് മുതല്‍ പത്ത് വരെയാണ് ദേവി ദര്‍ശനം. തങ്കഗോളകയും ആഭരണങ്ങളും പട്ടുടയാടകളും താമരമാലയും അണിയിച്ച് നെയ് വിളക്കിന്റെ പ്രഭയില്‍ മകം ദര്‍ശനം ഉച്ചക്ക് രണ്ടിന് ആരംഭിക്കും.

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി . പടിഞ്ഞാറെ നടയിലൂടെയാണ് സ്ത്രീകള്‍ക്ക് ദര്‍ശനം സജ്ജമാക്കിയിരിക്കുന്നത്. പുരുഷന്മാരെയും കുടുംബമായി എത്തുന്നവരെയും വടക്കേ പൂരപ്പറമ്പിലൂടെയും പ്രവേശിപ്പിക്കും.

700 ലധികം പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.ചോറ്റാനിക്കരയിലും പരിസരത്തുമായി ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി 10 വരെയാണ് ദര്‍ശനത്തിന് അവസരം.

രാത്രി എട്ടിന് കുഴിയേറ്റ് ശിവക്ഷേത്രത്തില്‍ നിന്നുള്ള പൂരം എഴുന്നള്ളിപ്പ് വലിയ കീഴ്ക്കാവിലെത്തി ഭഗവതി, ശാസ്താവ് എന്നീ ദേവീദേവന്മാര്‍ക്കൊപ്പം ചേര്‍ന്ന് പൂരം എഴുന്നള്ളിപ്പ്, ചോറ്റാനിക്കര വിജയന്‍ മാരാരുടെ പ്രമാണത്തില്‍ പഞ്ചവാദ്യം.

9.30-ന് ഓണക്കുറ്റിച്ചിറ ഭഗവതി, തുളുവന്‍കുളങ്ങര വിഷ്ണു ,എടാട്ട്മഠം ഭഗവതി, കര്‍ത്തക്കാട്ട് ഭഗവതി എന്നീ ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പ് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടപ്പുരയിലെത്തും. ക്ഷേത്രത്തില്‍ പ്രവേശിച്ച ശേഷം നടപ്പുരയില്‍ ചോറ്റാനിക്കര മുരളീധരന്‍ നായരുടെ പാണ്ടിമേളവും ഉണ്ടാകും.

ഐതീഹ്യം

സര്‍വാഭരണ വിഭൂഷിതയായി വരദാഭയ മുദ്രകളോടെ ദേവി വില്വമംഗലം സ്വാമിയാര്‍ക്ക് വിശ്വരൂപദര്‍ശനം നല്‍കിയെന്നാണ് ചോറ്റാനിക്കര മകം തൊഴലിന് പിന്നിലെ ഐതീഹ്യം. കുഭമാസത്തിലെ രോഹിണി നാളില്‍ കൊടിയേറി ഉത്രം ആറാട്ടായി നടക്കുന്ന ഉത്സവത്തിന്റെ ഏഴാം നാളിലാണ് മകം തൊഴല്‍.

 

chottanikkara makam