രണ്ടു കൊടിമരമുള്ള ഈ ക്ഷേത്രത്തെപ്പറ്റി അറിയണ്ടേ

അലങ്കാരഗോപുരം, സഹദേവപീഠം, ക്ഷേത്രാപൂങ്കാവനം, കോട്ടമുറി കാണിക്കമണ്ഡപം മൂരിയന്‍കുളം കാണിക്ക മണ്ഡപം, എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. പുരാതന തമിഴ് ഗ്രന്ഥങ്ങളില്‍ തൃക്കൊടിത്താനത്തെ ശ്രീകോവിലിനെ 'പുണ്യകോടിവിമാനം' എന്നും വാഴ്ത്തിക്കാണുന്നുണ്ട്.

author-image
parvathyanoop
New Update
രണ്ടു കൊടിമരമുള്ള ഈ ക്ഷേത്രത്തെപ്പറ്റി  അറിയണ്ടേ

 

ചങ്ങനാശേരിയില്‍ തൃക്കൊടിത്താനം പഞ്ചായത്തിലാണ് പുരാതമായ തൃക്കൊടിത്താനം മഹാക്ഷേത്രം.കേരളത്തിലെ പ്രശസ്ത പഞ്ചപാണ്ഡവ മഹാക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം. പാണ്ഡവ സഹോദരനായ സഹദേവന്‍ പ്രതിഷ്ഠാകര്‍മം നിര്‍വഹിച്ച ക്ഷേത്രമെന്ന പ്രശസ്തി.

ഇവിടുത്തെ ദേവന്‍ അത്ഭുതനാരായണ മൂര്‍ത്തിയാതുകൊണ്ടും ഈ നാടിന് തൃക്കൊടിത്താനമെന്ന് പേരുണ്ടായതായി ഐതിഹ്യം. ക്ഷേത്രത്തിനു ചുറ്റും വലിയ മതില്‍.കുമ്മായമോ മറ്റ് ചാന്തോ ഉപയോഗിക്കാതെ വെട്ടുക്കല്ലുകള്‍കൊണ്ട് കെട്ടിയുയര്‍ത്തിയ മനോഹരമായ മതില്‍. ശ്രീകോവിലില്‍ വിഷ്ണുഭഗവാന്‍.

പാലാഴി മദ്ധ്യത്തില്‍ ലക്ഷ്മി സമേതനായിരിക്കുന്ന മഹാവിഷ്ണു. പ്രധാന വിഗ്രഹത്തിന്റെ പീഠത്തില്‍ രണ്ട് അര്‍ച്ചനാ ബിംബങ്ങള്‍ കൂടിയുണ്ട്. ഇത്തരത്തില്‍ വൈവിധ്യമാര്‍ന്ന ദേവതാ സങ്കല്‍പം എന്ന അപൂര്‍വതയും ഈ ക്ഷേത്രത്തിനുമുണ്ട്.നരസിംഹമൂര്‍ത്തിയും, ദക്ഷിണാമൂര്‍ത്തിയും, ഗണപതിയും, ശാസ്താവും, നാഗരും ഉപദേവതമാര്‍.

അഞ്ചു പൂജയുണ്ട്. നരസിംഹജയന്തിക്ക് വിശേഷാല്‍ പൂജയുണ്ട്. കുംഭമാസത്തിലെ കാര്‍ത്തികനാളില്‍ സുബ്രഹ്മണ്യക്ഷേത്രത്തില്‍ കാവടി മഹോത്സവും എല്ലാ ഷഷ്ഠിക്കും വിശേഷാല്‍ പൂജകളും നടക്കും. കദളിപ്പഴവും പാല്‍പ്പായസവും വിഷ്ണുഭഗവാന് പ്രധാന വഴിപാട്.നരസിംഹമൂര്‍ത്തിക്ക് ശര്‍ക്കരപായസവും പാനകവും വഴിപാടാണ്.

ഉത്സവം

വൃശ്ചികമാസത്തിലാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ ദീപമഹോത്സവം അരങ്ങേറുന്നത്. ദീപ എന്ന ചടങ്ങാണ് തൃക്കൊടിത്താനം മഹാക്ഷേത്രത്തെ മറ്റുക്ഷേത്രങ്ങളില്‍ നിന്നു വ്യത്യസ്തമാക്കുന്നത്. തിരുവോണം നാളില്‍ കൊടിയേറി പത്തു ദിവസമാണ് ഉത്സവം.

ദീപയുടെ പ്രധാന ഇനം വാദ്യമേളങ്ങളുടെ അകമ്പടിയാണ്. പനച്ചിക്കലേറ്റം, ചാടിക്കൊട്ട്, ഒറ്റക്കോല്‍മേളം, ശ്രീഭൂതബലിസമയത്തു നടത്തുന്ന പാണി, അഞ്ചാം ഉത്സവം മുതല്‍ അകത്ത് തെക്കേനടയില്‍ നടത്തുന്ന കൈമണി ഉഴിച്ചില്‍, എല്ലാം പ്രധാനപ്പെട്ട അനുഷ്ഠാനം കൂടിയാണ്.

പടിഞ്ഞാറെ നടയിലാകട്ടെ നരസിംഹജയന്തി പ്രധാന ആഘോഷമാണ്. നരസിംഹജയന്തിയും ദശാവതാരചാര്‍ത്തും വൈശാഖ മാസത്തിലാണു നടത്തുന്നത്.അഞ്ചാം ഉത്സവം മുതല്‍ ഒന്‍പതാം ഉത്സവം വരെ മാതൃക്കള്‍ സേവ എന്ന കൈമണി ഉഴിച്ചില്‍ ഉണ്ടായിരിക്കും.

പടഹം, കരടിക,കൈമണി, ശംഖ് എന്നിവയാണ് കൈമണി ഉഴിച്ചിലിന് ഉപയോഗിക്കുന്ന വാദ്യങ്ങള്‍. ഉത്സവബലിയില്ല. ശ്രീഭൂതബലി ഉണ്ടാകും. ശംഖ്, കരടിക, മരം, ചേങ്ങില എന്നിങ്ങനെയുള്ള വാദ്യങ്ങളില്‍ പാണികൊട്ടുന്നു. എന്നാല്‍ ചില ക്ഷേത്രങ്ങളില്‍ ശ്രീഭൂതബലിക്ക് പഞ്ചവാദ്യങ്ങളാണല്ലോ ഉപയോഗിക്കുന്നത്.

ഒന്‍പതാം ഉത്സവത്തിന് വീക്കുചെണ്ട, തമില, ഇലത്താളം തുടങ്ങിയ വാദ്യങ്ങളാണ് ഇവിടെ ചാടിക്കൊട്ടിന് ഉപയോഗിക്കുന്നത്.താളം മൂക്കുമ്പോള്‍ കൊട്ടുകാര്‍ ചാടും. ആ ചാടിക്കൊട്ടു കഴിയുമ്പോള്‍ മുരിയകുളങ്ങര വരെപോയി കൊട്ടു നിര്‍ത്തും.

അവിടെ ഇറക്കി നിവേദ്യവുമുണ്ട്. അവിടെനിന്നും നാല്‍ക്കവലയില്‍ വന്ന് കൊടിനാട്ടി ശംഖുവിളി കഴിഞ്ഞാല്‍ പൂര്‍ണ നിശബ്ദതയോടെ മേച്ചേരി ഇല്ലത്ത് പടിക്കല്‍ ഇറക്കിവയ്ക്കും.

ദീപ ചടങ്ങ്

ദീപഎടുക്കാനുള്ളവര്‍ കുളിച്ച് പുതുവസ്ത്രങ്ങണിഞ്ഞ് ജീവതയെടുത്ത് അമ്പലത്തിലേക്ക് പോകും. അവിടെ എത്തിയാല്‍ കൊട്ട് തുടരും.ഒന്‍പതാം ഉത്സവത്തിനുള്ള ദീപ പ്രസിദ്ധമാണ്. ഇരുപത്തിയൊന്ന് അംഗുലം വരുന്ന അലക് മുകളില്‍ ഒരു വാഴപ്പിണ്ടിയില്‍ കുത്തും.

താഴെവച്ച് കെട്ടി ഇതിനെ വാഴപ്പോളകൊണ്ട് കമഴ്ത്തി കുറുകെയും നെടുകെയും ഉറപ്പിക്കുന്നു. ഈ പോളകളിലാണ് പിന്നീട് ആയിരത്തിയെട്ട് ശരക്കോലുകള്‍ ഉറപ്പിക്കുന്നത്. ഒരടി നീളമുള്ള ശരക്കോലിന്റെ മുകള്‍ഭാഗം പന്തംപോലെ തുണി ചുറ്റി എണ്ണയൊഴിച്ച് കത്തിക്കും.

കെട്ടിക്കഴിയുമ്പോള്‍ ഇതിന് ഒരുെ കൊച്ചുകുടിലിന്റെ ആകൃതി. ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിക്കയറിക്കഴിഞ്ഞതിനുശേഷമാണ് അലക് തയ്യാറാക്കല്‍ തുടങ്ങുക. അതുപോലെ പ്രത്യേകം പരിശീലനം ലഭിച്ചവരാണ് തോളിലേറ്റുക.

തോളില്‍ ചുമന്ന് സോപാനത്തില്‍ കൊണ്ട് ഇറക്കിവയ്ക്കും. അഗ്‌നിസാക്ഷിയായി സഹദേവസ്വാമിയാര്‍ ആവാഹിച്ചുകൊണ്ട് ശ്രീലകത്ത് എത്തിക്കുന്ന സന്തോഷപ്രദമായ ചടങ്ങാണ് ദീപ.

മറ്റു ക്ഷേത്രങ്ങളിലെങ്ങുമില്ലാത്ത വിശിഷ്ടമായ ചടങ്ങുമാണിത്. ഇത് വഴിപാടായും നടത്തുന്നു. ദീപ ദര്‍ശിക്കുകയും കരിപ്രസാദം തൊടുകയും കത്തിക്കരിഞ്ഞ ശരക്കോല്‍ സൂക്ഷിക്കുകയും ചെയ്യുമ്പോള്‍ ആ വര്‍ഷത്തെ പാപം മാറ്റുമെന്ന വിശ്വസം.

 

പഞ്ചപാണ്ഡവരില്‍ ഇളയസഹോദരനായ സഹദേവന്‍ ആരാധിച്ചിരുന്ന വിഗ്രഹമാണ് തൃക്കൊടിത്താനത്തെ മഹാവിഷ്ണു പ്രതിഷ്ഠ. ഏഴാം നൂറ്റാണ്ടില്‍ ക്ഷേത്രം പുനര്‍നിര്‍മിക്കപ്പെട്ടു എന്നതിന് ചരിത്രരേഖകളുണ്ട് എന്നും പറയപ്പെടുന്നു.

പുരാതന കാലത്തുതന്നെ സംവാദശൈലിയില്‍ വേദപഠനം നടത്തപ്പെട്ട സ്ഥലം കൂടിയാണ് തൃക്കൊടിത്താനം. 'കടിക' എന്നാല്‍ വേദവിദ്യാപീഠം എന്നാണര്‍ഥം.തിരുകടികസ്ഥാനം പില്‍ക്കാലത്ത് തൃക്കൊടിത്താനം ആയതാണ്. അതായത് സര്‍വകലാശാല.

വേദങ്ങളും മറ്റും പഠിപ്പിക്കയും അതിന്മേലുള്ള വാദങ്ങളും തര്‍ക്കങ്ങളും ഇവിടെ നടന്നിരുന്നു.പത്താം നൂറ്റാണ്ടില്‍, വെമ്പൊലനാടിനും വേണാടിനും ഇടയിലുള്ള നന്റുഴൈ നാടിന്റെ തലസ്ഥാനമായിരുന്നു തൃക്കൊടിത്താനം. 1750 ല്‍ വിശാലതിരുവിതാംകൂര്‍ സ്ഥാപിതമായി ശ്രീപത്മനാഭന് തൃപ്പടിദാനമായി അര്‍പ്പിച്ചു.

തൃക്കൊടിത്താനം ക്ഷേത്രത്തിന്റെ ഊരാണ്‍മക്കാര്‍ പത്തില്ലത്തില്‍ പോറ്റിമാര്‍ എന്നറിയപ്പെടുന്ന ബ്രാഹ്മണഗണമായിരുന്നു.സഹദേവനുമാത്രം ആരാധനയ്ക്കു പറ്റിയ വിഗ്രഹം ലഭിക്കാതെ വന്നപ്പോള്‍ സഹദേവന്‍ അഗ്‌നിയില്‍ ചാടി മരിക്കുവാനുറച്ചു.

അപ്പോള്‍ ഒരുക്കപ്പെട്ട അഗ്‌നികുണ്ഡത്തില്‍നിന്നു പ്രത്യക്ഷപ്പെട്ട വിഗ്രഹമാണ് തൃക്കൊടിത്താനത്തെ മഹാവിഷ്ണു വിഗ്രഹം. 'അദ്ഭുതനാരായണന്‍' എന്ന പേരിലും ഭഗവാന്‍ അറിയപ്പെടുന്നു.

ചതുര്‍ബാഹുവായ മഹാവിഷ്ണുവാണ് പ്രധാന പ്രതിഷ്ഠ. രണ്ടു കൊടിമരമുള്ള ക്ഷേത്രമെന്ന നിലയിലും ഏറെ പ്രസക്തിയുണ്ട് ഈ ക്ഷേത്രത്തിന്. നരസിംഹമൂര്‍ത്തിക്ക് ഇവിടെ തുല്യപ്രാധാന്യമുണ്ട്. നാലമ്പലത്തിനു പുറത്ത് പ്രദക്ഷിണം വച്ചശേഷമേ അകത്തേക്കു പ്രവേശിക്കാവൂ.

ആനക്കൊട്ടില്‍, ആറാട്ടു മണ്ഡപം, പഞ്ചതീര്‍ഥക്കുളം ചേര്‍ന്നതാണ് ക്ഷേത്രസമുച്ചയം. ദക്ഷിണാമൂര്‍ത്തിയും ഗണപതിയും തെക്കോട്ടു ദര്‍ശനമായും, നാലമ്പലത്തിനു പുറത്ത് ശാസ്താവിനെയും ഗണപതിയെയും പ്രതിഷ്ഠിച്ചിരിക്കുന്നു.

ശാസ്താംനടയുടെ വലതുഭാഗത്ത് ക്ഷേത്രപാലകന്‍ ഉണ്ട്. ക്ഷേത്രമതിലിനു പുറത്ത് തെക്കുകിഴക്കു ഭാഗത്തായി ഒരു സുബ്രഹ്മണ്യപ്രതിഷ്ഠയുണ്ട്. ശാസ്താംനടയുടെ തെക്കുഭാഗത്ത് നാഗരാജാവിനെയും നാഗയക്ഷിയെയും പ്രതിഷ്ഠിച്ചിരിക്കുന്നു.

നാലമ്പലത്തിന്റെ വടക്കുപടിഞ്ഞാറു ഭാഗത്ത് തിരുമലകുന്ന് ഭഗവതിയെയും തെക്ക് ഒരു രക്ഷസിനെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. എന്നാല്‍ ഉഷഃപൂജ നിവേദ്യം കൊണ്ടു നിര്‍ത്തുന്നു. കിഴക്കേനടയില്‍ ഗോപുരത്തിന് പുറത്ത് ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.

തെക്കുവടക്കായി മലര്‍ന്നുകിടക്കുന്ന ഒരു പൂണുനൂല്‍ക്കാരന്റെ ശംഖുമേന്തിയ പ്രതിമ ഒരു ശിലാസ്തംഭത്തിനുമുകളിലുണ്ട്. പൊറുക്കാന്‍ കഴിയാത്ത തെറ്റിന് ശിക്ഷിക്കപ്പെട്ടതിന്റെ മാതൃകയായി ഇന്നും അത് അവിടെ നിലകൊള്ളുന്നു. ശ്രീകോവിലിന്റെ പുറംഭിത്തികള്‍ ചുമര്‍ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. സോപാനപ്പടികളുടെ സമീപമുള്ള ശിലകളില്‍ കൊടിക്കൂത്തും കുടക്കൂത്തും കൊത്തിവച്ചിട്ടുണ്ട്.

പടിഞ്ഞാറെ നടയിലുള്ള നരസിംഹമൂര്‍ത്തിപ്രതിഷ്ഠ, തിരുമലക്കുന്നിലെ ഭദ്രകാളിയുടെ ദൃഷ്ടിദോഷം ബാധിക്കാതെയിരിക്കാനാണു നടത്തിയതെന്നു പറയപ്പെടുന്നു. കൂടാതെ പൂര്‍ണമായതും അപൂര്‍ണ്ണമായതുമായ പത്തോളം ശിലാശാസനങ്ങള്‍ കണ്ടെടുക്കപ്പെട്ടു.

അലങ്കാരഗോപുരം, സഹദേവപീഠം, ക്ഷേത്രാപൂങ്കാവനം, കോട്ടമുറി കാണിക്കമണ്ഡപം മൂരിയന്‍കുളം കാണിക്ക മണ്ഡപം, എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. പുരാതന തമിഴ് ഗ്രന്ഥങ്ങളില്‍ തൃക്കൊടിത്താനത്തെ ശ്രീകോവിലിനെ 'പുണ്യകോടിവിമാനം' എന്നും വാഴ്ത്തിക്കാണുന്നുണ്ട്.

വഴി

ചങ്ങനാശേരി - മല്ലപ്പള്ളി റോഡില്‍ മൂന്നു കി.മി ദൂരം കഴിയുമ്പോള്‍ തൃക്കൊടിത്താനം ക്ഷേത്രത്തില്‍ എത്തിച്ചേരാം..

kottayam trikkodithanam temple