കുന്നത്തൂര്‍പാടി തിരുവപ്പന മഹോത്സവം

ഉത്സവ കാലം കഴിഞ്ഞാല്‍ പാടിയില്‍ ഭക്തജനങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ പ്രവേശനം നിഷിദ്ധമാണ്.

author-image
parvathyanoop
New Update
കുന്നത്തൂര്‍പാടി തിരുവപ്പന മഹോത്സവം

കുന്നത്തൂര്‍പാടി മുത്തപ്പന്‍ ദേവസ്ഥാനത്തെ തിരുവപ്പന മഹോത്സവം 16-ന് സമാപിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ പാടിയില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ക്രിസ്മസ് അവധി ദിനങ്ങളില്‍ മറ്റ് ജില്ലകളില്‍നിന്നടക്കം നിരവധി പേരെത്തി.

ഉത്സവദിവസങ്ങളില്‍ വൈകീട്ട് ആറിന് ഊട്ടും വെള്ളാട്ടവും രാത്രി ഒന്‍പതിന് തിരുവപ്പനയും കെട്ടിയാടും. ഉത്സവത്തിന്റെ ഭാഗമായി ബുധനാഴ്ച പുലര്‍ച്ചെ മൂലംപെറ്റ ഭഗവതി കെട്ടിയാടി.

മുത്തപ്പന്റെ മാതൃസ്ഥാനമാണ് ഭഗവതിക്ക്. ഒന്നിടവിട്ട ദിവസങ്ങളിലാണ് മൂലംപെറ്റ ഭഗവതി കെട്ടിയാടുന്നത്.മലനിരകളില്‍ മുത്തപ്പന്‍ കെട്ടിയാടുന്ന അപൂര്‍വ മടപ്പുരകളിലൊന്നാണ് കുന്നത്തൂര്‍ പാടി. ഉത്സവ കാലം കഴിഞ്ഞാല്‍ പാടിയില്‍ ഭക്തജനങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ പ്രവേശനം നിഷിദ്ധമാണ്.

ഈ വര്‍ഷത്തെ കുന്നത്തൂര്‍ പാടി ശ്രീ മുത്തപ്പന്‍ ദേവസ്ഥാനത്തെ മഹോത്സവം 2017 ഡിസംബര്‍ 17 മുതല്‍ 2018 ജനുവരി 16 വരെ നടക്കും.കണ്ണൂര്‍ ജില്ലയിലെ പയ്യാവൂരിനടുത്ത് പശ്ചിമഘട്ടത്തിലെ ഉടുമ്പമലയില്‍ സമുദ്രനിരപ്പില്‍ നിന്ന് 3000 അടി ഉയരത്തിലാണ് കുന്നത്തൂര്‍ പാടി സ്ഥിതി ചെയ്യുന്നത്.

ചുറ്റും നിബിഡവനമായ ഇവിടെ മനുഷ്യനിര്‍മ്മിതമായ ക്ഷേത്രങ്ങളില്ല. ഈ നിബിഡവനമാണ് മുത്തപ്പന്‍ വിഹാരരംഗമായി തിരഞ്ഞെടുത്തത്. താത്കാലികമായി കെട്ടിയുണ്ടാക്കുന്ന മഠപ്പുരയിലാണ് മുത്തപ്പന്റെ സ്ഥാനം.

 

താഴേ നിന്നും പടവുകള്‍ കയറിയെത്തുന്ന തുറസ്സായ സ്ഥലവും ഇതിനോടു ചേര്‍ന്നുള്ള ഗുഹയുമാണ് ഇവിടെയുള്ളത്. ചുറ്റും നിബിഡ വനമല്ലാതെ യാതൊരു വിധ കെട്ടിടങ്ങളും ഇവിടെയില്ല. ഉല്‍സവകാലത്ത് ഗുഹയോടു ചേര്‍ന്ന് താത്കാലിക മഠപ്പുര കെട്ടിയുണ്ടാക്കുന്നു.

ഇതാണ് ഉത്സവത്തിനുള്ള ശ്രീകോവില്‍. മടപ്പുരയുടെ പടിഞ്ഞാറു വശത്തായി ഒരു കല്ലും പാറകൊണ്ടുള്ള ഒരു പീഠവും മണ്ണുകൊണ്ട് നിര്‍മ്മിച്ച ഒരു പീഠവും കാണാം. ഗുഹയ്ക്ക് ഇരുവശത്തുമായി രണ്ട് പനമരങ്ങളും ഉണ്ട്. വടക്കുവശത്തായി തിരുവങ്കടവ് എന്ന ഒരു നീരുറവയും ഉണ്ട്.

കന്നി മാസത്തില്‍ പുത്തരി വെള്ളാട്ടമാണ് ഇവിടെ നടത്തുക. ബാക്കിയെല്ലായിടത്തും തുലാമാസത്തില്‍ നടത്തുമ്പോള്‍ ഇവിടെ കന്നി മാസത്തില്‍ നല്ല ദിവസം നോക്കിയിട്ടാണ് പുത്തരി വെള്ളാട്ടം. മലയാള മാസം ധനു രണ്ടിനാണ് കുന്നത്തുര്‍ പാടിയില്‍ ഉത്സവം തുടങ്ങുക.

നിരവധി ചടങ്ങുകളാണ് കുന്നത്തൂര്‍ പാടിയില്‍ ഉത്സവത്തിനുള്ളത്. തന്ത്രിമാര്‍ ശുദ്ധീകരണ കര്‍മ്മങ്ങള്‍ നടത്തുന്നു.പശുദാനം, പുണ്യാഹം, ഗണപതി ഹോമം, ഭഗവതിസേവ എന്നിവ നടക്കുന്നു.

ഇവിടെ ഉത്സവത്തിന് പുരളിമലയില്‍ നിന്നാണ് മുത്തപ്പന്റെ മലയിറക്കല്‍ നടക്കുന്നത് എന്നതാണ് പ്രത്യേകത. മറ്റെല്ലാ മടപ്പുരകളിലും പടിയിറക്കല്‍ നടക്കുന്നത് കുന്നത്തൂര്‍ പാടിയില്‍ നിന്നാണ്.

ഐതിഹ്യം

അയ്യങ്കര ഇല്ലം വിട്ടിറങ്ങിയ മുത്തപ്പന്‍ യാത്രാമദ്ധ്യേ കുന്നത്തൂരെത്തി. പനങ്കള്ളു കുടിക്കാന്‍ പനയില്‍ കയറിയ മുത്തപ്പനെ ചന്ദന്‍ എന്നയാള്‍ അമ്പെയ്യാന്‍ ശ്രമിച്ചു. ബോധരഹിതനായ ചന്ദന്‍ കല്ലായി മാറിയത്രേ.

ഭര്‍ത്താവിനെ തേടിയെത്തിയ ചന്ദന്റെ ഭാര്യ ഈ കാഴ്ച കണ്ട് നിലവിളിച്ചു. പനയുടെ മുകളില്‍ കണ്ട ദിവ്യ രൂപത്തെ ആ സ്ത്രീ മുത്തപ്പാ എന്നു ഭകതി പുരസ്സരം വിളിച്ചു. സംപ്രീതനായ മുത്തപ്പന്‍ ചന്ദനെ പൂര്‍വ്വരൂപത്തിലാക്കി അനുഗ്രഹിച്ചത്രേ.

ചന്ദനും ഭാര്യയും കള്ളും ചുട്ട മീനും ധാന്യങ്ങളും തേങ്ങാപ്പൂളും മുത്തപ്പനു നിവേദ്യമായി അര്‍പ്പിച്ചു. ഇതിന്റെ അനുസ്മരണമാണ് ഉത്സവം അരങ്ങേറുന്നത്. ചന്ദന്റെ അഭ്യര്‍ത്ഥന പ്രകാരം കുന്നത്തൂര്‍ പാടിയില്‍ മുത്തപ്പന്‍ സ്ഥാനം ചെയ്തു.

kunnathoorpadi festival