മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്തിന് ഇന്ന് സമാപനം

മകര വിളക്കുത്സവത്തിന് പരിസമാപ്തി കുറിച്ച് 19ന് രാത്രി പത്തിന് നട അടച്ച ശേഷം മാളികപ്പുറത്ത് ഗുരുതി നടക്കും. ഇന്ന് കൂടി മാത്രമേ ദര്‍ശനമുള്ളൂ. 20ന് പുലര്‍ച്ചെ തന്നെ നട അടയ്ക്കും.

author-image
parvathyanoop
New Update
മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്തിന് ഇന്ന് സമാപനം

ശബരിമല തീര്‍ത്ഥാടന കാലത്തിന് ഇന്ന് സമാപനം കുറിച്ചു. വൈകുന്നേരം ഹരിവരാസനം പാടി നട അടക്കുന്നതോടെ ഈ വര്‍ഷത്തെ തീര്‍ത്ഥാടനകാലയളവ് അവസാനിയ്ക്കും.

മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി തീവെട്ടികളുടെ ദീപപ്രഭയില്‍ വാദ്യമേളങ്ങളോടെ മാളികപ്പുറത്തുനിന്ന് ശരംകുത്തിയിലേക്ക് അയ്യപ്പന്‍ എഴുന്നള്ളി.മകരവിളക്ക് മുതല്‍ നാല് ദിവസം മാളികപ്പുറത്തുനിന്ന് പതിനെട്ടാം പടിയിലേക്കായിരുന്നു എഴുന്നള്ളത്ത്.

അഞ്ചാം ദിനമാണ് ശരംകുത്തിയിലേക്ക് എഴുന്നള്ളിയത്.
കളമെഴുത്തു നടന്ന് അത്താഴ പൂജക്ക് ശേഷം തിരുവാഭരണപ്പെട്ടിയിലെ കൊമ്പന്‍ മീശയോടു കൂടിയ തിരുമുഖത്തിടമ്പുമായാണ് മാളികപ്പുറത്ത് നിന്ന് ശരംകുത്തിയിലേക്ക് എഴുന്നെള്ളിപ്പ് നടന്നത്.

ശരംകുത്തിയില്‍ വെച്ച് നായാട്ടു വിളിയും നടത്തിയിരുന്നു.ശേഷം അയ്യപ്പന്‍ മണിമണ്ഡപത്തിലേക്കു മടങ്ങി.തീവെട്ടികള്‍ എല്ലാം അണച്ച് വാദ്യമേളങ്ങള്‍ ഇല്ലാതെ നിശ്ശബ്ദമായാണ് തിരികെയെത്തി.

എഴുന്നെള്ളപ്പില്‍ ഭൂതഗണങ്ങളും മലദൈവങ്ങളും അനുഗമിക്കുന്നു എന്നാണ് വിശ്വാസം.

അതുകൊണ്ടാണ് മേളങ്ങളും വിളക്കുകളുമില്ലാത്തത്. പന്തളം കൊട്ടാരത്തിലെ വലിയ തമ്പുരാട്ടി കൊടുത്തു വിടുന്ന പഞ്ചവര്‍ണപ്പൊടികളായ വാകപ്പൊടി, ഉമിക്കരി, അരിപ്പൊടി, മഞ്ഞള്‍പ്പൊടി, മഞ്ഞളും ചുണ്ണാമ്പും ചേര്‍ന്ന ചുവന്ന പൊടി എന്നിവ ഉപയോഗിച്ചാണ് കളമെഴുത്ത്.

റാന്നി കുന്നക്കാട് കുറുപ്പന്‍മാരാണ് പരമ്ബരാഗതമായി ശബരിമലയില്‍ കളമെഴുതുന്നത്.അയ്യപ്പന്റെ ബാലകന്‍, വില്ലാളിവീരന്‍, രാജകുമാരന്‍, പുലിവാഹനന്‍, തിരുവാഭരണവിഭൂഷിതനായ ശാസ്താവ് എന്നീ രൂപങ്ങളാണ് കളമെഴുതുന്നത്.

മകര വിളക്കുത്സവത്തിന് പരിസമാപ്തി കുറിച്ച് 19ന് രാത്രി പത്തിന് നട അടച്ച ശേഷം മാളികപ്പുറത്ത് ഗുരുതി നടക്കും. ഇന്ന് കൂടി മാത്രമേ ദര്‍ശനമുള്ളൂ. 20ന് പുലര്‍ച്ചെ തന്നെ നട അടയ്ക്കും.

 

sabarimal temple