
ചെട്ടികുളങ്ങര ക്ഷേത്രത്തിലെ ഒരു കര ആയ മറ്റം വടക്ക് കരക്കാർ ചെട്ടികുളങ്ങര കുംഭ ഭരണിയ്ക്ക് കാഴ്ച വെയ്ക്കുന്ന ബകവധത്തിനായി ഇരട്ട പോത്തുകളെ കെട്ടിയ വണ്ടിയിൽ പോകുന്ന ഭീമസേനന്റെ അതിസുന്ദരമായ ദാരു ശിൽപ്പത്തിന് കണ്ണുദോഷം കിട്ടാതിരിയ്ക്കാൻ കെട്ടുകാഴ്ചയുടെ ഇടത്തേ തണ്ടിൽ സ്ഥാപിച്ചിരിയ്ക്കുന്ന ഒറ്റവേരിൽ അലക്ഷ്യസുന്ദരമായി കൊത്തിയുണ്ടാക്കിയ നാട്ടിൻപുറത്തുകാരി വൃദ്ധയുടെ ശിൽപ്പമാണ് ഈച്ചാടിവല്യമ്മ.
ശിൽപ്പനിർമ്മാണ സമയത്ത് ശിൽപ്പിയെ ആകർഷിച്ച ഒരു വൃദ്ധയുടെ രൂപം മിച്ചം വന്നൊരു വേരിൽ കൊത്തിയുണ്ടാക്കി പ്രധാന ശിൽപ്പത്തിന്റെ കണ്ണുദോഷം അകറ്റാനായി സ്ഥാപിച്ചുവെന്നാണ് വിശ്വാസം.
മൂക്കത്ത് വിരലു വെച്ച് ഒരു നാട്ടിൽ പുറത്തിന്റെ ചിരിയുമായി, ഉച്ചിയിൽ കെട്ടിവെച്ച മുടിയും, ഉന്തിയ പല്ലുമുള്ള, അൽപ്പം കൂനി മുന്നോട്ടു വളഞ്ഞു നിൽക്കുന്ന മാറു മറയ്ക്കാത്ത വൃദ്ധയുടെ ശിൽപ്പം കാണാതെ ഭീമസേനനിൽ കണ്ണുടക്കില്ലെന്നത് പ്രധാന ശിൽപ്പത്തിനോളം തന്നെ കാഴ്ചാ പ്രാധാന്യമുള്ളതിന്റെ തെളിവാണ്.
മൂന്നര ടണ്ണിൽ അധികം ഭാരമുള്ള ഭീമസേനന്റെ ശിൽപ്പത്തിന്റെ തലയും ഉടലും മാത്രം പന്ത്രണ്ടടിയിലധികം ഉയരമുള്ളതാണ്. അഞ്ചടിയോളം വലിപ്പമുള്ള തല പ്ലാവിൻ തടിയിലും ഏഴടിയോളം വലിപ്പമുള്ള ഉടലും കൈകളും ആഞ്ഞിലിത്തടിയിലുമാണ് നിർമ്മിച്ചിരിയ്ക്കുന്നത്. ഭീമസേനന്റെ കയ്യിലെ ഗദ പാലത്തടിയിൽ തീർത്തതാണ്. ഭീമസേനന് പഴക്കുല വഴിപാടായി സമർപ്പിക്കുന്നതു പോലെ തന്നെ ഈച്ചാടി വല്യമ്മയ്ക്കായി വെറ്റിലയും പുകയിലയും സമർപ്പിക്കുകയും ചെയ്യാറുണ്ട്.